കൊച്ചി: വഖഫ് ഭൂമി സ്വന്തം പേരിലാക്കാൻ വ്യാജരേഖ ഹാജരാക്കി അനുകൂല വിധി വാങ്ങിയ ഹർജിക്കാരൻ ഒരു ലക്ഷം രൂപ പിഴയടയ്ക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പറപ്പൂർ സ്വദേശി സിദ്ധിഖിനാണു ഹൈക്കോടതി പിഴശിക്ഷ വിധിച്ചത്. തുക കേരള ലീഗൽ സർവീസ് അഥോറിറ്റിയിൽ കെട്ടിവയ്ക്കാനും സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.
പറപ്പൂർ പുത്തൻപറന്പ് ജുമാ മസ്ജിദിന്റെ പേരിലുള്ള സ്വകാര്യ വഖഫ് ഉൾപ്പെടുന്ന ഭൂമി തട്ടിയെടുക്കാൻ കരം അടച്ച രസീത് ഹർജിക്കാരൻ വ്യാജമായി ചമച്ചെന്നാണ് കോടതി കണ്ടെത്തിയത്.
നേരത്തെ തന്റെ പേരിൽ ഇവിടെയുള്ള 1.25 ഏക്കർ ഭൂമിയുടെ കരമടയ്ക്കാൻ റവന്യു അധികൃതർ അനുവദിക്കുന്നില്ലെന്ന ഹർജിയുമായാണു സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ ഇയാൾ കരം അടച്ച രസീത് വ്യാജമായി ചമച്ചു ഹാജരാക്കി. ഇതു കണക്കിലെടുത്തു സിംഗിൾ ബെഞ്ച് സിദ്ദിഖിന് അനുകൂലമായി വിധി പറഞ്ഞു. എന്നാൽ യഥാർഥത്തിൽ ഹർജിക്കാരന്റെ പേരിൽ അഞ്ച് സെന്റ് സ്ഥലം മാത്രമാണുള്ളത്. ഇതിന് എട്ടു രൂപ കരം അടച്ചിരുന്നു. രസീതിൽ തുക 88 രൂപയെന്നും ഭൂമി 1.25 ഏക്കറെന്നും തിരുത്തി ഹാജരാക്കിയാണ് ഇയാൾ അനുകൂല വിധി നേടിയതെന്ന് റവന്യു വകുപ്പ് പിന്നീടു നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഭൂമി കൈക്കലാക്കാൻ ഇയാൾ വ്യാജ ആധാരം ചമച്ചെന്നും കണ്ടെത്തി. തുടർന്ന് റവന്യു വകുപ്പ് പുനഃപരിശോധനാ ഹർജി നൽകി.
പറപ്പൂർ സ്വദേശി മുഹമ്മദ് മുസ്ലിയാർ പള്ളിക്കു വഖഫ് നൽകിയ ഭൂമിയോടു ചേർന്നാണു സിദ്ദിഖിന്റെ അഞ്ച് സെന്റ് ഭൂമിയുള്ളത്. ഇതു മുഴുവൻ വ്യാജരേഖകൾ ഉപയോഗിച്ചു തട്ടിയെടുക്കാനാണ് ഹർജിക്കാരൻ ശ്രമിച്ചതെന്നു കണ്ടെത്തിയ കോടതി പിഴയൊടുക്കാൻ നിർദേശിക്കുകയായിരുന്നു.
വക്കഫ് ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചയാൾക്കു പിഴ
11:27 PM Mar 25, 2019 | Deepika.com