കൃപാവസന്തം - 23 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ദൈവകൃപ നിറഞ്ഞവളേ സ്വസ്തി, കർത്താവ് നിന്നോടുകൂടെ (ലൂക്കാ 1:28). മറിയം അനിർവ്വചനീയമായ സ്വർഗസൗന്ദര്യമാണ്, നമ്മുടെ ഓരോരുത്തരുടെയും അമ്മയും. ജീവിതയാത്രയിൽ ഒരമ്മയുടെ തണലിനെക്കാൾ അഭികാമ്യമായി മറ്റെന്തുണ്ട്? കാലം മറക്കാത്ത ത്യാഗവും കാരുണ്യം കുടികൊള്ളുന്ന ശ്രീകോവിലുമാണ് അമ്മ. ലോകരക്ഷാർഥം പിതൃഹിതത്തിന് വിധേയനായി, കാൽവരി കയറുന്ന പുത്രനെ ധ്യാനിക്കുന്പോൾ, ഈ അമ്മയെപ്പോലെ മറ്റാർക്കാണ് അവിടുത്തെപ്പറ്റി നമുക്ക് പറഞ്ഞുതരാനാകുന്നത്. കാലിത്തൊഴുത്തുമുതൽ കാൽവരിവരെ അവിടുത്തോടൊപ്പമുണ്ടായിരുന്ന മറ്റേത് വ്യക്തിയുണ്ട്? സഹനഗിരിയായ കാൽവരിയിൽ പാദമൂന്നി, കുരിശിനപ്പുറത്തുള്ള നിത്യരക്ഷയിൽ മിഴിയുറപ്പിച്ച് നില്ക്കുന്ന മറിയം കുരിശിന്റെ വഴിയിലെ കെടാവിളക്കാണ്.
പുത്രന്റെ പീഡാനുഭവത്തിന്റെ മായാത്ത മുദ്രകളെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കുവാൻ ഈ അമ്മ നമ്മെ സഹായിക്കും. കുരിശെടുത്ത് നീങ്ങിയത് ക്രിസ്തുവാണ്. എന്നാൽ കുരിശെടുക്കുന്ന, കുരിശിൽ മരിക്കുന്ന മകനെ ഹൃദയത്തിലേറ്റുവാങ്ങിയത് അമ്മയാണ്. മറിയം മകനുവേണ്ടി കുരിശുയാത്ര തുടങ്ങുന്നത് ദൈവേഷ്ടത്തിന് കീഴ്വഴങ്ങി ആമേൻ (yes) പറഞ്ഞതിലൂടെയാണ്. അവിടംമുതലുള്ള സങ്കടസങ്കുലമായ ജീവിതയാനം സ്തോത്രഗീത(M agnificat) ങ്ങളാക്കി മാറ്റുകയാണവൾ. കുരിശിന്റെ വഴിയിൽ മകനെ സധൈര്യം പിഞ്ചെന്നവൾ, അവൻ ശരീരത്തിൽ ഏറ്റുവാങ്ങിയ പ്രഹരങ്ങളും നിന്ദാപമാനങ്ങളുമെല്ലാം ഹൃദയത്തിലേറ്റുവാങ്ങുകയായിരുന്നു. മകന്റെ ഘാതകർക്ക് മാപ്പുനല്കുകയാണവൾ കുരിശിന്റെ ചുവട്ടിൽ.
ചേതനയറ്റ അവിടുത്തെ ശരീരം മടിയിൽ ഏറ്റുവാങ്ങുന്ന വ്യാകുലസമുദ്രമായിരുന്നു മേരി. എങ്കിലും സ്വർഗസമാനമായ പ്രശാന്തിയും പ്രതീക്ഷയുമായിരുന്നു അവൾക്ക്. ന്ധഅഗ്നിയിൽ എരിയാത്ത മുൾപ്പടർപ്പ്.
നമുക്കും ആവശ്യം ദൈവത്തിൽ ചിത്തം അർപ്പിച്ച ഈ മനസ്ഥൈര്യമാണ്. മറിയത്തിൽ വിളങ്ങിയ വിശ്വാസം, പ്രത്യാശ, സ്നേഹം, സേവനം, സമർപണം, ലാളിത്യം എന്നിവയാണ് വി.കുരിശിന്റെ വഴികൾ ധ്യാനിക്കുകയും അനുദിനകുരിശുകൾപേറി തളരുകയും ചെയ്യുന്ന നമുക്കാവശ്യം. അമ്മ നമ്മോടൊപ്പമുണ്ട്. ചിതറിക്കിടക്കുന്നതൊക്കെ പുനക്രമീകരിക്കാൻ ഒരമ്മയെപ്പോലെ കഴിവുള്ളവൾ ആരാണ്? മുറിവുകളിൽ സ്നേഹം പുരട്ടി സുഖപ്പെടുത്താൻ കഴിവുള്ള മറ്റേതൊരു ഡോക്ടറുണ്ട്? നമ്മുടെ ജീവിതത്തിന്റെ ചിന്നിച്ചിതറിയതൊക്കെ പെറുക്കിയടുക്കാൻ, മുറിവുകളൊക്കെ വച്ചുകെട്ടാൻ അവാച്യമായ സ്നേഹവായ്പ്പോടെ നമ്മെയും അവൾ മാറോടണയ്ക്കുന്നുണ്ട്. ന്ധമംഗളം മരിയേ തുഭ്യം ദൈവാനുഗ്രഹപൂരിതേ ത്വയാ സഹ മഹേശോസ്തി ധന്യാത്വം വനിതാസ്വസി.’ കൃപനിറഞ്ഞവളേ നിനക്ക് സ്വസ്തി.
കൃപാപൂർണ
11:27 PM Mar 25, 2019 | Deepika.com