തിരുവനന്തപുരം: തീ വെയിലിൽ സംസ്ഥാനത്ത് താപനില ആശങ്കജനകമായി കുതിച്ചുയരുന്നു. സൂര്യാതപമേറ്റതായി സംശയിക്കുന്ന രണ്ടു പേർ ഇന്നലെ പൊള്ളലേറ്റു മരിച്ചു. നിരവധി പേർക്കു പൊള്ളലേറ്റു. ചൊവ്വാഴ്ച വരെ ചൂട് കൂടുമെന്നു മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം പാറശാലയിലും പത്തനംതിട്ട മാരാമണ്ണിലുമാണു മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിനുപുറമെ, കാസർഗോഡ് കുമ്പളയിൽ മൂന്നു വയസുകാരിക്കും കൊല്ലം പുനലൂരിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആർഎസ്പി നേതാവിനും സൂര്യാതപമേറ്റതായി റിപ്പോർട്ടുണ്ട്. കണ്ണൂർ വെള്ളോറയിൽ റോഡരികിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെങ്കിലും ഇദ്ദേഹം ഹൃദയസ്തംഭനത്തെത്തുടർന്നാണു മരിച്ചതെന്നു പിന്നീടു വ്യക്തമായി.
തിരുവനന്തപുരം പാറശാല അയിര പെരിക്കാവിള, ‘ആവണി’യിൽ കരുണാകരൻ (43), കോഴഞ്ചേരിയിൽ നാരങ്ങാനം സ്വദേശി ഷാജഹാൻ(60) എന്നിവരാണ് ഇന്നലെ മരിച്ചത്. കഴിഞ്ഞദിവസം കുട്ടനാട്ടിൽ സേലം സ്വദേശി പി. രവി(60), കാലടിയിൽ നായത്തോട് വെളിയത്തുകുടി സുഭാഷിന്റെ ഭാര്യ അനില(42) എന്നിവരും മരിച്ചിരുന്നു. വാവ്വക്കരയിലെ വയലിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ കരുണാകരനെ ഉടൻ തന്നെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹത്തിൽ കണ്ടെത്തിയ പൊള്ളലുകൾ സൂര്യാഘാതം മൂലമാണെന്നാണു ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ.
വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ഇത്രയേറെ പേർക്കു സൂര്യാതപത്തിൽ പരിക്കേൽക്കുന്നത് കേരളം ഇതുവരെ കാണാത്ത പ്രതിഭാസമാണെന്നും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പും ദുരന്തനിവാരണ അഥോറിറ്റിയും അറിയിച്ചു. ചൊവ്വാഴ്ച വരെ ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനും സാധ്യതയുണ്ട്.
കൂടുതൽ പത്തനംതിട്ടയിൽ
ഏറ്റവും കൂടുതൽ പേർക്കു പരിക്കേറ്റിട്ടുള്ളതു പത്തനംതിട്ട ജില്ലയിലാണ് -32 പേർക്ക്. കൊല്ലത്തും പാലക്കാട്ടും 13 പേരും കോഴിക്കോട്ട് 12 പേരുമാണ് പൊള്ളലേറ്റ് ചികിത്സതേടിയത്. ആലപ്പുഴയിൽ എട്ടു പേരും ചികിത്സതേടി.
ഒരാഴ്ചയ്്ക്കിടെ 62 പേർ
ഒരാഴ്ചയ്ക്കിടെ സൂര്യാതപമേറ്റ് തളർന്നുവീണത് 62 പേരാണ്. വേനൽ കടുത്തതോടെ ഇതുവരെ 125 പേർക്ക് സൂര്യാതപത്തിൽ പൊള്ളലേറ്റു.
വെയിൽ തീ; മൂന്നു ദിവസത്തിനിടെ മരിച്ചത് നാലുപേർ, അതീവ ജാഗ്രതാ നിർദേശം
01:36 AM Mar 25, 2019 | Deepika.com