തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിൽ നിന്നു പിരിച്ചുവിടപ്പെട്ട എംപാനൽ കണ്ടക്ടർമാർ വീണ്ടും സമരത്തിനൊരുങ്ങുന്നു. മതിയായ ഡ്യൂട്ടി ലഭിക്കാത്ത സാഹചര്യത്തിലാണ് എംപാനൽ കണ്ടക്ടർമാർ വീണ്ടും സമരത്തിനൊരുങ്ങുന്നത്.
സമരം ഒത്തുതീർപ്പായ ആദ്യ ദിനങ്ങളിൽ 200 മുതൽ 300 വരെ കണ്ടക്ടർമാർക്കു ജോലി ലഭിച്ചിരുന്നു. സ്ഥിരം ജീവനക്കാർ അവധിയെടുക്കുന്ന ദിനങ്ങളിലായിരുന്നു എംപാനൽ കണ്ടക്ടർമാർക്കു ജോലി നൽകിയത്. പിന്നീടിതു വെട്ടിക്കുറച്ചതായി കണ്ടക്ടർമാരുടെ സംഘടന ആരോപിക്കുന്നു. എംപാനൽ കണ്ടക്ടർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ ഒന്നരമാസത്തോളം നടത്തിയ സമരം ഒത്തുതീർപ്പായതു കഴിഞ്ഞ എട്ടിനാണ്. അഞ്ചു വർഷത്തിലധികം സർവീസ് ഉള്ളവരെ ലീവ് വേക്കൻസിയിൽ നിയമിക്കുമെന്ന സർക്കാർ വാഗ്ദാനത്തെത്തുടർന്നാണു സമരം അവസാനിപ്പിച്ചത്.
കെഎസ്ആർടിസിയിൽ ആയിരത്തോളം ജീവനക്കാർ അവധിയിലാണ്. സ്ഥിരജീവനക്കാരിൽ എണ്ണൂറോളം പേരാണ് അവധിയിലുള്ളത്. ഇതിൽ നാനൂറോളം ജീവനക്കാർ അപകടത്തിൽപ്പെട്ട് അവധിയിലുള്ളവരാണ്. പുതുതായി ജോലിക്കെത്തിയ കണ്ടക്ടർമാരിൽ നൂറോളം പേർ ദീർഘകാല അവധിക്ക് അപേക്ഷ നൽകിയിരുന്നു.
ഇത്തരം ഒഴിവുകളിലാണ് എംപാനൽ കണ്ടക്ടർമാരെ നിയമിച്ചുവന്നത്. എന്നാൽ, നഷ്ടം കുറയ്ക്കുന്നതിനായി കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതിനു മാനേജ്മെന്റ് തീരുമാനിച്ചതോടെ എംപാനൽ ജീവനക്കാർക്ക് മതിയായ ഡ്യൂട്ടി ലഭിക്കാതായി. സംസ്ഥാന വ്യാപകമായി 1000 മുതൽ 1200 വരെ സർവീസുകളാണ് കെഎസ്ആർടിസി വെട്ടിക്കുറച്ചത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സോണുകളിൽ സാധാരണ ദിവസങ്ങളിലും തിരക്കുള്ള ദിവസങ്ങളിലും പരമാവധി നടത്താവുന്ന സർവീസുകളുടെ എണ്ണം കെഎസ്ആർടിസി മാനേജ്മെന്റ് നിജപ്പെടുത്തിയിട്ടുണ്ട്. അവധി ദിനങ്ങളിൽ 20 ശതമാനത്തോളം സർവീസ് വെട്ടിച്ചുരുക്കുന്നതിനാണു നിർദേശം.
സൗത്ത് സോണിൽ സാധാരണ ദിവസങ്ങളിൽ 1850 സർവീസുകൾ മാത്രം നടത്തിയാൽ മതിയെന്നാണു നിർദേശം. 2264 സർവീസുകൾ നടത്തിയിരുന്ന സ്ഥാനത്താണിത്. ഇതോടെയാണ് എംപാനൽ കണ്ടക്ടർമാർക്ക് മതിയായ ഡ്യൂട്ടി ലഭിക്കാതായത്.
ഒത്തുതീർപ്പു വ്യവസ്ഥ ലംഘിച്ചുവെന്നാരോപിച്ചാണ് എംപാനൽ കണ്ടക്ടർമാർ വീണ്ടും സമരത്തിനൊരുങ്ങുന്നത്. സമരത്തിന്റെ രീതിയും തീയതിയും വെള്ളിയാഴ്ച തൃശൂരിൽ നടക്കുന്ന ഭാരവാഹി യോഗത്തിൽ തീരുമാനിക്കുമെന്ന് എംപാനൽ കണ്ടക്ടർമാരുടെ സംഘടനാ സെക്രട്ടറി ദിനേശ് ബാബു പറഞ്ഞു.
എംപാനൽ കണ്ടക്ടർമാർ വീണ്ടും സമരത്തിലേക്ക്
01:35 AM Mar 25, 2019 | Deepika.com