ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രണ്ടിനമടക്കം 152 തരം പക്ഷികളെ മൂന്നു ദിവസമായി നടന്ന സർവേയിൽ കണ്ടെത്തി. കരുവാരക്കുരു, കാക്കരാജൻ എന്നിവയെയാണ് പുതുതായി കണ്ടെത്തിയത്.
നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫാണ് ഫോട്ടോ കാമറയിൽ പകർത്തിയത്. പുതുതായി കണ്ടെത്തിയ രണ്ടു പക്ഷികളും ഡ്രൈലാൻഡ് സ്പീഷിസുകളാണ്. ഇതോടെ വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയിട്ടുള്ള മൊത്തം പക്ഷികളുടെ എണ്ണം 246 ആയെന്ന് വൈൽഡ്ലൈഫ് വാർഡൻ അറിയിച്ചു.
246 പക്ഷിജാതികളുണ്ടെങ്കിലും സർവേയിൽ 152 എണ്ണം മാത്രമേ കണ്ടെത്താൻ സാധിച്ചുള്ളൂ. ഇതിന്റെ കാരണം കണ്ടെത്തി വിശദമായ സർവേ റിപ്പോർട്ട് പിന്നീട് പ്രസിദ്ധീകരിക്കുന്നതാണെന്നും വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
കേരള വനം-വന്യജീവി വകുപ്പിന്റെയും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ 19-ാമത് പക്ഷി സർവേ സമാപിച്ചു. 22ന് വൈകുന്നേരം നടന്ന ചടങ്ങ് ആറളം വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്ന ഉദ്ഘാടനം ചെയ്തു. സത്യൻ മേപ്പയൂർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫ്, അസി. വൈൽഡ് ലൈഫ് വാർഡൻ കെ.വി. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. സി. ശശികുമാർ, റോഷ്നാഥ് എന്നിവർ സർവേയെക്കുറിച്ച് വിശദീകരിച്ചു. പക്ഷിനിരീക്ഷകരായ റോഷ്നാഥ്, ബിമൽനാഥ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫ്, സുശാന്ത് മടപ്പുരക്കൽ തുടങ്ങി 30 ഓളം പക്ഷിനിരീക്ഷകർ സർവേയിൽ പങ്കെടുത്തു.
കടുത്ത വേനലായതിനാൽ തീപിടിത്തസാധ്യത മുൻനിർത്തി മികച്ച നിരീക്ഷകരായ 30 ഓളം പേരെ മാത്രമാണ് സർവേയിൽ പങ്കെടുപ്പിച്ചത്. വന്യജീവി സങ്കേതത്തിൽ അഞ്ചു സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പക്ഷികളുടെ കണക്കെടുപ്പ് നടത്തിയത്.
ഇന്ത്യയിൽത്തന്നെ ആറളം വന്യജീവി സങ്കേതത്തിൽ മാത്രമാണ് തുടർച്ചയായി പക്ഷി സന്പത്തിനെക്കുറിച്ച് ഇത്തരത്തിൽ ശാസ്ത്രീയ നിരീക്ഷണം നടത്തുന്നത്. സങ്കേതത്തിലെ സ്റ്റാഫംഗങ്ങളും മസ്ദൂർ വാച്ചർമാരും പക്ഷി നിരീക്ഷകർക്കു വേണ്ട പിന്തുണ നൽകി.
ആറളം വന്യജീവി സങ്കേതത്തിൽ 152 തരം പക്ഷികൾ
01:24 AM Mar 25, 2019 | Deepika.com