കൊച്ചി: അരിവാൾ രോഗം ബാധിച്ച യെമൻ സ്വദേശിയുടെ ഇടുപ്പുകൾ അപൂർവ ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചു. യമൻ സ്വദേശി യാക്കൂബിന്റെ (29) രണ്ടു ഇടുപ്പുകളുമാണ് ആലുവ രാജഗിരി ആശുപത്രിയിൽ മാറ്റിവച്ചത്. ആശുപത്രിയിലെ അസ്ഥിരോഗ, ഹിമറ്റോളജി, ബ്ലഡ് ബാങ്ക്, അനസ്തേഷ്യ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് കേരളത്തിലെ തന്നെ ആദ്യ വിജയകരമായ ശസ്ത്രക്രിയ പൂർത്തിയാക്കാനായത്.
ശരീരഭാഗങ്ങളിലേക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കാൻ സാധിക്കാത്ത രീതിയിൽ ചുവന്ന രക്തകോശങ്ങൾക്കു രൂപവ്യത്യാസം വരുന്ന ജനിതക രോഗമാണ് അരിവാൾ രോഗം. എട്ടുവർഷം മുൻപാണ് യാക്കൂബിന് രോഗത്തിന്റെ അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങിയത്. രണ്ട് ഇടുപ്പുകളും ദ്രവിച്ച അവസ്ഥയിലാണ് ഇയാൾ കേരളത്തിലെത്തിയത്. കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട് സ്ട്രക്ചറിന്റെ സഹായത്തോടെയാണ് നടക്കാൻപോലുമായിരുന്നത്.
യാക്കൂബിനെ വിശദമായ പരിശോധനകൾക്കു വിധേയനാക്കിയശേഷം ആർബിസി എക്സ്ചേഞ്ച് എന്ന നൂതന ചികിത്സാരീതിയാണ് ഹിമറ്റോളജി വിഭാഗം തീരുമാനിച്ചത്. എഫേർസിസ് മെഷീന്റെ സഹായത്തോടെ അരിവാൾ രോഗം ബാധിച്ച വ്യക്തിയിൽ ആരംഭിച്ച ഈ ചികിത്സ അങ്ങനെ കേരളത്തിലെതന്നെ ആദ്യത്തെ ചുവടുവയ്പായി. ആരോഗ്യനില ശസ്ത്രക്രിയയ്ക്ക് അനുയോജ്യമായതോടെ ആദ്യ ഇടുപ്പും, ശസ്ത്രക്രിയ വിജയമായതോടെ ഒരാഴ്ചയ്ക്കകം രണ്ടാമത്തെ ഇടുപ്പും മാറ്റിവച്ചു.ആരോഗ്യവാനായ യാക്കൂബ് സ്വന്തം കാലിൽ നടന്നാണ് നാട്ടിലേക്ക് മടങ്ങിയത്. ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. മുരുകൻ ബാബു, ഹെമറ്റോളജി വിഭാഗം മേധാവി ഡോ. മോബിൻ പോൾ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സച്ചിൻ ജോർജ്, ബ്ലഡ് ബാങ്ക് വിഭാഗം മേധാവി ഡോ. സി.ജി. പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്.
അരിവാൾ രോഗം ബാധിച്ച യെമൻ സ്വദേശിയുടെ ഇടുപ്പുകൾ രാജഗിരിയിൽ മാറ്റിവച്ചു
01:24 AM Mar 25, 2019 | Deepika.com