കൊല്ലങ്കോട്: ചെമ്മണാംപതി അളകാപുരി കോളനിയിൽ തോട്ടം തൊഴിലാളിയായ ആദിവാസി വീട്ടമ്മയെ യുവാവ് കൊലപ്പെടുത്തി കനാലിൽ കുഴിച്ചുമൂടി. അളകാപുരി ശിങ്കാരത്തിന്റെ ഭാര്യ കവിത ( 48) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാന്പ്രത്തുചള്ള ചുള്ളിയാർമേട് കണ്ണന്റെ മകൻ മണികണ്ഠൻ എന്ന മണിയനെ (34) അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ മൂന്നിനാണു കൊലപാതകം നടന്നിരിക്കുന്നത്. അളകാപുരി അബ്ദുൾ റഹ്്മാൻ എന്നയാളുടെ തോട്ടത്തിലാണു സംഭവം. ഇതേ തോപ്പിലെ തൊഴിലാളിയാണു മണികണ്ഠൻ.
സംഭവ ദിവസം കവിതയുടെ വീട്ടിലെത്തിയ മണികണ്ഠൻ ഭക്ഷണം കഴിയ്ക്കുന്നതിനെ ചൊല്ലി തർക്കമുണ്ടാകുകയും കോപിഷ്ഠനായി മരവടി ഉപയോഗിച്ച് കവിതയെ തലയ്ക്കടിച്ചു വീഴ്ത്തുകയുമായിരുന്നു. കുറച്ചുനേരത്തിനു ശേഷം ബോധം തിരിച്ചുകിട്ടിയ കവിത എഴുന്നേറ്റ് ഓടാൻ ശ്രമിച്ചു. എന്നാൽ മണികണ്ഠൻ പിന്തുടർന്ന് പിടികൂടി തലയ്ക്കടിച്ചു വീഴ്ത്തി മരിച്ചുവെന്ന ധാരണയിൽ കവിതയെ പരിസരത്തെ ഉപയോഗശൂന്യമായ കനാലിൽ തള്ളി. ഈസമയം കവിത ചലിച്ചപ്പോൾ കൈക്കോട്ട് ഉപയോഗിച്ച് കനാലിൽ കുഴിയെടുത്ത് മൂടുകയും അവിടെനിന്നു രക്ഷപ്പെടുകയും ചെയ്തു.
കവിതയ്ക്ക് സുരേഷ്, രാധിക, ബബിത, സുകു എന്നീ നാലു മക്കളുണ്ട്. ഇക്കഴിഞ്ഞ 11നു മകൻ സുരേഷ് അമ്മയെ കാണാനാല്ലെന്നു കൊല്ലങ്കോട് പോലീസിൽ പരാതി നല്കിയിരുന്നു. കൊലപാതകത്തിനു ശേഷം പ്രതി കാൽനടയായി ശബരിമലയിലേക്കു പോയി. മുതലമടയിൽ തിരിച്ചെത്തി ചില സ്ഥാപനങ്ങളിൽ ജോലിയും അന്വേഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ ഒരു വ്യാപാരിയാണ് മണികണ്ഠൻ സ്ഥലത്തെത്തിയിട്ടുണ്ടെന്നു പോലീസിനു വിവരം നല്കിയത്. തുടർന്ന് ഇയാളെ അറസ്റ്റു ചെയ്യുകയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.
വീട്ടമ്മയെ കൊലപ്പെടുത്തി കനാലിൽ കുഴിച്ചുമൂടി
01:24 AM Mar 25, 2019 | Deepika.com