തിരുവനന്തപുരം: വിഎസ് എസിക്കു സമീപവും കോവളം ബീച്ച് ഭാഗത്തും കഴിഞ്ഞ ദിവസം പറന്ന അജ്ഞാത ഡ്രോണിനെ കുറിച്ചു പോലീസിനു കാര്യമായ വിവരം ലഭിച്ചില്ല.
കഴിഞ്ഞ ദിവസം ഡ്രോണ്‍ പറന്ന മേഖലകളിൽ വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിഎസ്എസ്സിക്കു സമീപം ഡ്രോണ്‍ പതിച്ചിരിക്കാമെന്ന സംശയത്തിൽ പ്രദേശം അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അർധരാത്രിയിൽ ഡ്രോണ്‍ പറന്നതിനെത്തുടർന്ന് സൈനിക വിഭാഗങ്ങളും പോലീസും വിമാനത്താവള അധികൃതരും പ്രഖ്യാപിച്ചിരുന്ന അതീവ ജാഗ്രതാനിർദേശം പിൻവലിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
തലസ്ഥാനത്തു ഡ്രോണ്‍ ഉപയോഗിക്കുന്ന പ്രഫഷണൽ വീഡിയോഗ്രാഫർമാരെയും സ്റ്റുഡിയോക്കാരെയും പോലീസ് ഇന്നലെ വിളിച്ചുവരുത്തി മൊഴിയെടുത്തു. സീരിയൽരംഗത്തു പ്രവർത്തിക്കുന്നവരുടെയും മൊഴി രേഖപ്പെടുത്തി. തീരത്തിന്റെ രാത്രി ദൃശ്യങ്ങൾക്കോ ആകാശക്കാഴ്ചകൾക്കോ വേണ്ടി ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോയെന്നു കണ്ടെത്താനാണിത്. സൈബർ പോലീസ് സഹായത്തോടെ ഇത്തരം സംഘങ്ങളുടെ മൊബൈൽ ഫോണുകളും നിരീക്ഷിക്കുന്നുണ്ട്. സീരിയൽ ഷൂട്ടിംഗിന് ഉപയോഗിക്കുന്ന വിലകൂടിയ ഡ്രോണുകൾക്ക് ’റിട്ടേണ്‍ ടു ബേസ് ’ എന്ന സവിശേഷതയുണ്ട്. നിയന്ത്രണം വിട്ടു പറന്നാലും പറന്നുയർന്ന സ്ഥലത്തേക്ക് ഇത്തരം ഡ്രോണുകൾ തിരിച്ചെത്തും.
അതിനിടെ, വള്ളക്കടവ് പ്രദേശത്തെ രണ്ടു പ്രവാസികൾ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രോണ്‍ ഗൾഫിൽനിന്നു കൊണ്ടുവന്നിരുന്നെന്നും കുട്ടികൾ ഇതു പറത്തിക്കളിക്കുന്നത് കണ്ടതായും പോലീസിനു പ്രദേശവാസികൾ വിവരം നൽകി. വെള്ളിയാഴ്ച രാത്രിക്കു ശേഷം ഇതു പറത്തുന്നതു കണ്ടിട്ടില്ലെന്നാണു വിവരം. ഇത്തരം ചെറു ഡ്രോണുകളിൽ കാമറ ഉണ്ടാവില്ല.
150 മീറ്റർ അകലെയിരുന്നു റിമോട്ട് കണ്ട്രോളുപയോഗിച്ചു നിയന്ത്രിക്കാവുന്ന ഡ്രോണ്‍, തുന്പഭാഗത്ത് ബാറ്ററി ചാർജ് തീർന്നപ്പോൾ നിലംപതിച്ചതാവാമെന്നും പോലീസ് കരുതുന്നു.
ഐഎസ്ആർഒയുടെ റഡാറിലും ഡ്രോണില്ല. ഉപഗ്രഹചിത്രങ്ങൾ പരിശോധിച്ചു ഡ്രോണ്‍ കണ്ടെത്തണമെന്ന് ഐഎസ്ആർഒയ്ക്കു പോലീസ് കത്തു നൽകി. വെള്ളിയാഴ്ച പുലർച്ചെ ഒന്നു മുതലാണു ഡ്രോണുകൾ പല മേഖലകളിലായി കണ്ടത്.
അജ്ഞാത ഡ്രോണിനെക്കുറിച്ചു വിവരമില്ല; ഡ്രോണ്‍ ഉപയോഗിക്കുന്നവരുടെ മൊഴിയെടുത്തു
12:52 AM Mar 24, 2019 | Deepika.com