കണ്ണൂർ: മുൻ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ബിജെപി നേതാക്കൾക്ക് 1800 കോടി രൂപ കോഴ നൽകിയെന്ന ആരോപണത്തെക്കുറിച്ച് ഗൗരവമായ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമടത്ത് എൽഡിഎഫ് കുടുംബസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുതരമായ ആരോപണമാണ് ഉയർന്നിട്ടുള്ളത്. ഇക്കാര്യം ബിജെപി നേതാക്കളോ യെദിയൂരപ്പയോ നിഷേധിച്ചിട്ട് കാര്യമില്ല. യെദിയൂരപ്പയുടെ കൈയക്ഷരവും ഒപ്പുമടക്കമുള്ള രേഖകളാണ് പുറത്തുവന്നത്.
കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഏജൻസികൾ അന്വേഷിച്ചിട്ട് കാര്യമില്ല. അവർക്ക് ആവശ്യമുള്ളതുപോലെ ഉപയോഗിക്കുന്നതാണ് പല ഏജൻസികളും. കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണു വേണ്ടത്. കോടതിയുടെ അംഗീകാരത്തോടെ രൂപീകരിക്കുന്ന പ്രത്യേക അന്വേഷണസംഘം ഇത് അന്വേഷിക്കണം. എങ്കിലേ എല്ലാക്കാര്യങ്ങളും പുറത്തുകൊണ്ടുവരാൻ കഴിയൂ. 1800 കോടി രൂപ കൊടുത്തെങ്കിൽ കൈയിലുള്ളത് എത്രയായിരിക്കും. ഇത്രയും പണം എവിടെനിന്ന് വന്നുവെന്ന് കണ്ടെത്തണം. എന്താണ് സർക്കാരിനെ ഉപയോഗിച്ച് ചെയ്തത് എന്നിവയെല്ലാം അന്വേഷണത്തിന്റെ ഭാഗമാകണമെന്നും പിണറായി പറഞ്ഞു.
ബിജെപി കോഴ ഗൗരവമായി അന്വേഷിക്കണം: പിണറായി
12:52 AM Mar 24, 2019 | Deepika.com