തിരുവനന്തപുരം: കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നു എന്ന വാർത്ത ആവേശത്തോടെയാണു യുഡിഎഫ് എതിരേറ്റത്. ഈ തീരുമാനത്തിലൂടെ യുഡിഎഫിന്റെ കേരളത്തിലെ വിജയസാധ്യത പതിന്മടങ്ങു വർധിച്ചിരിക്കുന്നു എന്നാണ് പൊതുവിലയിരുത്തൽ. ഒരു യുഡിഎഫ് തരംഗംതന്നെ അവർ കാണുകയാണ്. മറുവശത്ത് എൽഡിഎഫിന്റെ പരിഭ്രമം അവരുടെ നേതാക്കളുടെ വാക്കുകളിൽനിന്നുതന്നെ വായിച്ചെടുക്കാം.
അന്യസംസ്ഥാനക്കാർ ഇതിനു മുന്പും കേരളത്തിൽ മത്സരിച്ചു ജയിച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിസ്ഥാനാർഥി മത്സരിക്കാനെത്തുന്നത് ആദ്യമാണ്. ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും താരപ്രഭയുള്ള നേതാക്കളിലൊരാളായ രാഹുൽ ഗാന്ധിയുടെ വരവ് കേരളത്തിലെ മുന്നണികളുടെ തെരഞ്ഞെടുപ്പു സാധ്യതകളെ ആകെ മാറ്റിമറിക്കാൻ പര്യാപ്തമാണെന്ന കാര്യത്തിൽ സംശയമില്ല.
സ്ഥാനാർഥിനിർണയത്തിന്റെ അവസാനഘട്ടത്തിൽ അപ്രതീക്ഷിതമായി കെ. മുരളീധരനെ വടകരയിൽ സ്ഥാനാർഥി ആക്കിയപ്പോൾ തന്നെ ഇടതുക്യാന്പ് അങ്കലാപ്പിലായി. പിന്നാലെ സമീപമണ്ഡലത്തിൽ സൂപ്പർ താരത്തെകൂടി രംഗത്തിറക്കുന്പോൾ എതിരാളികൾക്കു കാഴ്ചക്കാരാകേണ്ടി വരുന്ന സ്ഥിതിയാകും.
രാഹുൽ ഗാന്ധി സ്ഥാനാർഥിയായി എത്തിയാൽ അതിന്റെ പ്രതിഫലനം കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലുമുണ്ടാകും. ഘടകകക്ഷി നേതാക്കൾ പ്രകടിപ്പിച്ച ആവേശം തന്നെ ഇതിനു തെളിവാണ്. ചില മണ്ഡലങ്ങളിലെങ്കിലും നിലനിൽക്കുന്ന പ്രാദേശിക തർക്കങ്ങളും ഒഴിവാകും. കാരണം രാഹുൽ ഗാന്ധി മത്സരിക്കുന്പോൾ പരമാവധി സീറ്റുകൾ വിജയിക്കുക എന്നതു യുഡിഎഫിന്റെ താഴേത്തട്ടിലുള്ള പ്രവർത്തകരുടെ വരെ അഭിമാനപ്രശ്നമായി മാറും.
സ്ഥാനാർഥി ആയാൽ രാഹുൽ ഗാന്ധി കൂടുതൽ തവണ കേരളത്തിലെത്തും. സഹോദരി പ്രിയങ്കയും രാഹുലിനായി പ്രചാരണത്തിനെത്തിയേക്കും. ഇതിന്റെയെല്ലാം ഗുണം യുഡിഎഫിനു മൊത്തമായി ലഭിക്കുകയാണ്.
ഇടതുപക്ഷത്തിന്, പ്രത്യേകിച്ചു സിപിഎമ്മിനു ജീവന്മരണ പോരാട്ടമാണ് ഇത്തവണ. ദേശീയ രാഷ്ട്രീയത്തിൽ നിലനിൽക്കണമെങ്കിൽ കേരളത്തിൽനിന്നു പരമാവധി പേരെ ജയിപ്പിച്ചെടുക്കണം. അതിനായി വളരെ ആസൂത്രണത്തോടെയുള്ള പ്രവർത്തനങ്ങളാണ് അവർ നടത്തി വരുന്നത്. സ്ഥാനാർഥികളെ വളരെ നേരത്തെ പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങി.
ആറു സിറ്റിംഗ് എംഎൽഎമാരെ മത്സരിക്കാനിറക്കിയതും വിജയസാധ്യത മാത്രം മുൻനിർത്തിയാണ്. യുഡിഎഫിന്റെ സ്ഥാനാർഥിനിർണയം നീളുകയും മുതിർന്ന നേതാക്കൾ മത്സരിക്കാൻ വിമുഖത കാട്ടുകയും ചെയ്തതോടെ ഇടതുപക്ഷം മികച്ച വിജയം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. ഇതിനിടെയാണ് ആക്ഷേപമില്ലാത്ത സ്ഥാനാർഥി പട്ടിക യുഡിഎഫ് പുറത്തിറക്കിയത്. യുഡിഎഫിനെതിരേ കോ ലീ ബി സഖ്യ ആക്ഷേപം ഉന്നയിച്ചു കൊണ്ട് രാഷ്ട്രീയ പോരാട്ടത്തിനു തുടക്കം കുറിച്ചപ്പോഴാണ് രാഹുൽ ഗാന്ധി എന്ന ആയുധം കൂടി യുഡിഎഫ് പ്രയോഗിച്ചിരിക്കുന്നത്. തീർച്ചയായും എൽഡിഎഫിനു പരിഭ്രമിക്കാൻ കാരണങ്ങളുണ്ട്.
സിപിഎം നേതാക്കളുടെ പ്രതികരണങ്ങളിൽനിന്ന് അവരുടെ ആശങ്ക മനസിലാക്കാം. രാഹുൽ ഗാന്ധിയെ ഭയപ്പെടുന്നില്ലെന്നു പറയുന്പോഴും കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളിൽ ആശങ്ക പ്രകടമാണ്. ബിജെപിയല്ല, ഇടതുപക്ഷമാണ് എതിരാളി എന്ന സന്ദേശമാണു കോണ്ഗ്രസ് നൽകുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിലും രാഹുലിന്റെ വരവിലുള്ള ഭയവും ആശങ്കയുമാണു പ്രകടമാകുന്നത്.
അമേഠിയിൽ പരാജയപ്പെടുമെന്ന ഭീതി മൂലമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നതെന്നാണ് ഇടതുപക്ഷ നേതാക്കളും ബിജെപി നേതാക്കളും പ്രാഥമിക പ്രതികരണങ്ങളിൽതന്നെ പറയുന്നത്. അങ്ങനെയൊരു പ്രചാരണം അഴിച്ചു വിട്ടാലും രാഹുലിന്റെ സ്ഥാനാർഥിത്വം കേരളത്തിലുണ്ടാക്കുന്ന സ്വാധീനം ഇവർ അംഗീകരിച്ചേ പറ്റൂ. സ്വന്തം പ്രധാനമന്ത്രി സ്ഥാനാർഥി എത്തുന്പോൾ എന്തിന് എതിർക്കണമെന്നാണ് ബിജെപി സിപിഎമ്മിനോടു ചോദിക്കുന്നത്. രാഷ്ട്രീയമായി വെട്ടിലാകുന്നത് ഇടതുപക്ഷം തന്നെയാണ്.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം യുഡിഎഫിന്റെ അടിത്തറയായ മതേതര, ന്യൂനപക്ഷ വോട്ടുകൾ വലിയ തോതിൽ സമാഹരിച്ചെടുക്കാൻ യുഡിഎഫിനെ സഹായിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ഈ വോട്ടുകൾ തിരിച്ചെത്തിയാൽ യുഡിഎഫിന്റെ സാധ്യതകൾ അതിനനുസരിച്ചു മെച്ചപ്പെടുകയാണു ചെയ്യുന്നത്.
വലിയ മോഹങ്ങളോടെ മത്സരത്തിനിറങ്ങിയിരിക്കുന്ന ബിജെപിക്കും രാഹുൽ ഗാന്ധിയുടെ വരവ് നഷ്ടങ്ങളുണ്ടാക്കാം. ശബരിമല വിഷയത്തിലുൾപ്പെടെ കോണ്ഗ്രസിൽനിന്നു ബിജെപിയിലേക്കു മറിഞ്ഞേക്കാവുന്ന യുഡിഎഫ് വോട്ടുകളെ പിടിച്ചു നിർത്താൻ രാഹുലിന്റെ സാന്നിധ്യം സഹായിക്കും.
സ്ഥാനാർഥിത്വം സംബന്ധിച്ച ഒൗദ്യോഗിക തീരുമാനം ഇനിയും ആയിട്ടില്ല. എങ്കിലും കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് ഇതു സംബന്ധിച്ച വ്യക്തമായ വിവരം കിട്ടിയതായാണു സൂചന. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി ടി. സിദ്ദിഖ് താൻ മത്സരരംഗത്തുനിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ചതുതന്നെ വ്യക്തമായ തീരുമാനം അറിഞ്ഞ സാഹചര്യത്തിലാണെന്നാണു കരുതപ്പെടുന്നത്.
ഏതായാലും ഒറ്റ തീരുമാനത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഗതിതന്നെ മാറി മറിയുകയാണ്. യുഡിഎഫിന്റെ സ്വപ്നങ്ങൾക്ക് ഇപ്പോൾ അതിരുകളില്ലാതായിരിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതുപോലെ ഇരുപതിൽ ഇരുപതിലുമാണവർ ഇപ്പോൾ കണ്ണുവയ്ക്കുന്നത്.
സാബു ജോണ്
വാനോളമുയർന്ന് യുഡിഎഫ് പ്രതീക്ഷ
12:45 AM Mar 24, 2019 | Deepika.com