കോഴിക്കോട്: അനിശ്ചിതത്വം... പിന്നെ ആവേശം. എന്നാലും പിന്നെയും ഒരു സംശയം. രാഹുല്‍ വരുമോ, വരാതിരിക്കുമോ... കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്ത ഇന്നലെ വന്നതോടെ അക്ഷരാര്‍ഥത്തില്‍ പ്രവര്‍ത്തകരുടെ മനോനില ഇങ്ങനെയായിരുന്നു. കേട്ടവരാരും ആദ്യം വിശ്വസിച്ചില്ല. തൊട്ടുപിന്നാലെ കോഴിക്കോട് ഡിസിസിയില്‍ സ്ഥാനാര്‍ഥി ടി. സിദ്ദിഖിന്റെ വാര്‍ത്താസമ്മേളനം. താൻ പിന്മാറുന്നതായി അസന്ദിഗ്ധമായ പ്രഖ്യാപനം. ഇതിനു പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വാര്‍ത്ത സ്ഥിരീകരിച്ചു.
ഇതോടെ പ്രവര്‍ത്തകർ ആവേശക്കൊടുമുടിയിലായി.കേരളത്തില്‍ രാഹുലിന്റെ സര്‍ജിക്കൽ സ്ട്രൈക്കിൽ ഞെട്ടി സിപിഎം നേതൃത്വവും പ്രസ്താവനകളുമായി രംഗത്തെത്തിയതോടെ ഒരു സ്വപ്നം യാഥാര്‍ഥ്യമായി. വയനാട്ടുകാര്‍ക്ക് ഭാവി പ്രധാനമന്ത്രിക്ക് വോട്ട് ചെയ്യാനുള്ള സുവര്‍ണാവസരമായി. പിന്നെയങ്ങോട്ട് സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പരിഹസിച്ചും ട്രോളുകളുടെ പെരുമഴ.
വടകരയില്‍ അവസാന നിമിഷത്തിൽ ട്വിസ്റ്റുമായി ലീഡറുടെ മകൻ കെ. മുരളീധരന് എത്തിയപ്പോൾ വയനാട് മണ്ഡലത്തിൽ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകനും കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയെതന്നെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസ് നേതൃത്വം രാജ്യത്തെയാകെ ഞെട്ടിച്ചത്.
കേരളത്തിലെ അമേഠി എന്നറിയപ്പെടുന്ന വയനാട്ടിൽ ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖിനെ മാറ്റിയാണ് രാഹുലിന്റെ രംഗപ്രവേശം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് കോഴിക്കോട്ടെത്തിയ രാഹുൽ വയനാട്ടിലേക്ക് പോകണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും മാവോയിസ്റ്റ് ഭീഷണി ചൂണ്ടിക്കാട്ടി കേരള സര്‍ക്കാർ അനുമതി നിഷേധിച്ചു.
ഇത് സർക്കാരിന്റെ തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് അന്ന് ആരോപണമുണ്ടായി. എന്നാൽ ഇപ്പോൾ സ്ഥാനാര്‍ഥിയായി കേരളത്തെയും ഭരണ മുന്നണിയെയും ഞെട്ടിച്ചിരിക്കുകയാണ് രാഹുലും തീരുമാനം ആദ്യം മാധ്യമങ്ങളെ അറിയിച്ച എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും.
രാഹുൽ സ്ഥാനാര്‍ഥിയാകുന്നതോടെ തീപാറുന്ന പോരാട്ടം നടക്കുന്ന സമീപ മണ്ഡലങ്ങളായ വടകരയിലും കോഴിക്കോട്ടും ഈ സ്ഥാനാര്‍ഥിത്വത്തിന്റെ ആവേശം അലയടിക്കും. ദക്ഷിണേന്ത്യ മുഴുവന്‍ ഈ മാറ്റത്തിന്റെ അലയൊലിയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്
12:45 AM Mar 24, 2019 | Deepika.com