മൂവാറ്റുപുഴ: മനുഷ്യജീവന്റെ സംരക്ഷണപ്രവർത്തനങ്ങളിൽ എല്ലാ വിശ്വാസികളും പ്രാർഥനയോടെ ആത്മാർഥമായി പരിശ്രമിക്കണമെന്നു കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കെസിബിസി പ്രോ ലൈഫ് സംസ്ഥാനതല ദിനാഘോഷവും കോതമംഗലം രൂപത പ്രവർത്തനവർഷ ഉദ്ഘാടനവും (ലവീത്ത-2019) മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ജീവനെതിരേ നിരവധി വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദരത്തിൽ വച്ചു തന്നെ ശിശുക്കൾ കൊലചെയ്യപ്പെടുന്നു.ആത്മഹത്യയും കൊലപാതകങ്ങളും വർധിക്കുന്പോൾ ജീവന്റെ മഹത്വം മുന്നിൽനിന്നു പ്രഘോഷിക്കാൻ പ്രോ ലൈഫ് പ്രവർത്തകർ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതു ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ജീവസമൃദ്ധിയുടെ പ്രബോധനം വ്യാപകമായി നൽകുന്നതോടൊപ്പം ജീവന്റെ സംരക്ഷണ ശുശ്രൂഷകളും സജീവമായി നിർവഹിക്കാൻ പ്രോ ലൈഫ് പ്രവർത്തകർ ശ്രദ്ധിക്കുന്നത് അഭിനന്ദാർഹമാണെന്ന് അധ്യക്ഷത വഹിച്ച മൂവാറ്റുപുഴ രൂപത സഹായ മെത്രാൻ യൂഹാനോൻ മാർ തിയോഡോഷ്യസ് പറഞ്ഞു.
സംസ്ഥാന ഡയറക്ടർ ഫാ. പോൾ മാടശേരി ആമുഖപ്രഭാഷണവും സംസ്ഥാനപ്രസിഡന്റ് സാബു ജോസ് മുഖ്യപ്രഭാഷണവും നടത്തി. ജനിക്കാനും ജീവിക്കാനുമുള്ള അവകാശം എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഷിബു ജോണ് ക്ലാസ് നയിച്ചു. എറണാകുളം മേഖല ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വലിയതാഴത്ത്, മേഖല പ്രസിഡന്റ് ജോണ്സണ് ഡി. ഏബ്രഹാം, അഡ്വ.തോമസ് മാത്യു, മോളി ജോർജ്, ജോണി ഇലവുംകുടി എന്നിവർ പ്രസംഗിച്ചു.
ഗർഭിണികളെ മേരി കെയർ മിഷന്റെ ഭാഗമായി ആദരിച്ചു. മനുഷ്യജീവന്റെ സംരക്ഷണത്തിനായി മികച്ച ശുശ്രൂഷകൾ ചെയ്യുന്ന ജൂഡ്സണ് (സാമൂഹ്യസേവനം), മാർട്ടിൻ ന്യൂനസ് (ജീവസമൃദ്ധി), ബിന്ദു ഓടക്കൽ (ജീവകാരുണ്യം), ഡോ. മാത്യു നന്പേലിൽ (പാലിയേറ്റീവ്), സോജി-മരിയ ദന്പതികൾ (ബേത് ലഹേം സ്കൂൾ ഓഫ് ഗ്രേസ്) എന്നിവരെയും ആതുരശുശ്രൂഷ രംഗത്തു പുതുജീവൻ പകരുന്ന കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റൽ അധികൃതരെയും ആദരിച്ചു.
സംസ്ഥാന, മേഖല, രൂപത നേതാക്കൾ നേതൃത്വം നൽകി. പ്രോ-ലൈഫ് എക്സിബിഷനും സ്നേഹവിരുന്നും നടന്നു. കേരളത്തിലെ അഞ്ച് മേഖലകളിലെ 32 രൂപതകളിൽനിന്നുള്ള പ്രോ ലൈഫ് പ്രവർത്തകർ പ്രതിനിധികളായി പങ്കെടുത്തു.
പ്രോ ലൈഫ് പ്രവർത്തനം ശ്ലാഘനീയം: മാർ മഠത്തിക്കണ്ടത്തിൽ
12:13 AM Mar 24, 2019 | Deepika.com