കൊച്ചി: സ്ത്രീയെ അസഭ്യം പറയുകയും കള്ളക്കേസിൽ കുടുക്കുകയുംചെയ്ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരേ വകുപ്പുതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
കോതമംഗലം ട്രാഫിക് യൂണിറ്റിലെ എസ്ഐയായ ടി.എൻ. രാജനെതിരേ അന്വേഷണം നടത്താനാണ് കമ്മീഷൻ ഉത്തരവ്. ഇദ്ദേഹം പോത്താനിക്കാട് എസ്ഐ ആയിരിക്കെ കടവന്ത്ര സ്വദേശിനി ഷൈനിയെ സ്റ്റേഷനിൽവച്ച് അസഭ്യം പറഞ്ഞതിനും കള്ളക്കേസ് രജിസ്റ്റർ ചെയ്തതിനുമെതിരേയാണ് ആലുവ റൂറൽ ജില്ലാ പോലീസ് മേധാവിയോട് അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
എസ്ഐ നിഷ്പക്ഷമായും നീതിപൂർവകമായും പെരുമാറിയില്ലെന്ന പരാതിക്കാരിയുടെ വാദം കഴന്പുള്ളതാണെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. സ്വീകരിച്ച നടപടികൾ വിശദമാക്കി മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
2018 മാർച്ച് 10 നായിരുന്നു സംഭവം. പോത്താനിക്കാട്ട് കുടുംബ ഓഹരിയായി ലഭിച്ച സ്ഥലത്ത് തേങ്ങയിടുന്നതിനു ചെന്ന തന്നെ പോലീസുകരെ വിട്ട് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും സ്റ്റേഷനിൽവച്ച് അറപ്പുളവാക്കും വിധത്തിൽ എസ്ഐ അസഭ്യം പറഞ്ഞതായും ഷൈനി പരാതിയിൽ പറയുന്നു.
തന്റെ അകന്ന ബന്ധുവായ ഷിബു ഐസക്കിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് എസ്ഐ അപമാനിച്ചതെന്ന് ഷൈനി ആരോപിച്ചു.
സ്ത്രീയെ അപമാനിച്ച സംഭവം: എസ്ഐക്കെതിരേ അന്വേഷണം
11:44 PM Mar 23, 2019 | Deepika.com