കൃപാവസന്തം - 21/ ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
അധ്വാനിക്കുന്ന കർഷകനാണ് വിളവിന്റെ ആദ്യപങ്ക് ലഭിക്കേണ്ടത് (2 തിമോ 2:6). “ജനനീ ജന്മഭൂമീശ്ച സ്വർഗാദപി ഗരീയസി’ (പെറ്റമ്മയും പോറ്റമ്മയും വലിയ മഹത്വത്തിന് ഉടമകളാണ്). ജന്മം നൽകിയ മാതാവിനും പോറ്റിവളർത്തുന്ന ഭൂമാതാവിനും വന്ദനം. ദൈവദാനമായ ഒരു ശിശുവിനു ജന്മം നൽകുന്നത് പെറ്റമ്മയാണ്.
എന്നാൽ, അതിനെ പോറ്റിവളർത്തുന്നതു പോറ്റമ്മയായ ഭൂമിയാണ്. ആ ഭൂമാതാവിനു ശുശ്രൂഷ ചെയ്യുന്നവനാണ് കർഷകൻ. ഈശ്വരസൃഷ്ടമായ ഈ ഭൂമിയെ പുഷ്പിതയാക്കുന്നത് ഈശ്വരപൂജ തന്നെയാണ്. “മണ്ണു കിളയ്ക്കാൻ അറിയാത്തവൻ സ്വയം അറിയാത്തവനാണെ’ന്ന് മഹാത്മ ഗാന്ധി പറഞ്ഞിരിക്കുന്നു. കർഷകരുടെ കണ്ണീരും അവരുടെ ആത്മഹത്യകളുമാണ് ഇന്നെവിടെയും കേൾക്കുന്നത്. കാർഷികവിളകൾക്കു വിലയില്ലാതെ, വഴിയോരങ്ങളിൽ വിളകൾ വിതറി ഹൃദയം തകർന്ന കർഷകരെ ആരാണിവിടെ കണ്ടതും കേട്ടതും? നാം അവർക്കുവേണ്ടി എന്തു ചെയ്തു? നോന്പുകാലത്തു വിചാരപ്പെടേണ്ട ഗൗരവതരമായ വിഷയമാണിത് - കൃഷിയോടും കർഷകനോടുമുള്ള ക്രൈസ്തവ മനോഭാവം. “അരി ആന്ധ്രയിൽനിന്നു വരും.
പാൽ പാനൂരിൽനിന്നും പച്ചക്കറി പൊള്ളാച്ചിയിൽനിന്നും’’ പിന്നെന്തിന്റെ കുറവാണ് നമുക്ക്? അല്പം മണ്ണ് കണ്ടാൽ അതുകൂടി സിമന്റ് കട്ടകൾപാകി മണ്ണും മനുഷ്യനും തമ്മിൽ ബന്ധമില്ലാതാക്കുന്ന ഒരു പ്രകൃതിവിരുദ്ധ സംസ്കാരം ഇന്നു നമ്മുടെ ഫാഷനായി മാറിയിട്ടുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കുകയും കർഷകരെ സംരക്ഷിക്കുകയും മണ്ണിനെ ആദരിക്കുകയും ചെയ്യേണ്ടതു ക്രൈസ്തവ ധർമമാണ്. നമ്മുടെ കർഷകരുടെ അധ്വാനത്തെ വിലമതിക്കുകയും വിളകൾ ന്യായമായ വിലയ്ക്കു വാങ്ങി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതു പുണ്യപ്രവൃത്തിയാണ്. സാമൂഹ്യ-രാഷ്ട്രീയ മേഖലകളിൽ സേവനം ചെയ്യുന്നവർ കർഷകരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും അവരിലെത്തി എന്ന് ഉറപ്പുവരുത്തണം. നമ്മെ ഓരോരുത്തരെയും തീറ്റിപ്പോറ്റുന്ന, രാജ്യത്തിന്റെ ഭദ്രതയ്ക്കു നിസ്തുല സംഭാവന ചെയ്യുന്ന നമ്മുടെ കർഷകരുടെ അതിജീവനത്തിനു വേണ്ടതൊക്കെ ചെയ്യാനുള്ള പ്രതിജ്ഞാബദ്ധത ഈ നോന്പുകാലത്തു നമുക്കുണ്ടാകണം.
ജൈവകൃഷിയും വനസംരക്ഷണവുമൊക്കെ നമ്മുടെ ശീലങ്ങളാകട്ടെ. കൃഷിയും കർഷകനും മരിക്കാത്ത നാളുകൾ ഇവിടുണ്ടാകട്ടെ.
പ്രഥ്വീമാതാ നമസ്തേ
11:31 PM Mar 23, 2019 | Deepika.com