കൊച്ചി: പഠന, ഗവേഷണ, വിജ്ഞാന വ്യാപന രംഗങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയും (കുഫോസ്) തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എണ്വയർമെന്റ് സെന്ററും (കെഎസ്ആർഇസി) തമ്മിൽ ധാരണയായി.
കുഫോസിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രന്റെ നേതൃത്വത്തിൽ കെഎസ്ആർഇസി ഡയറക്ടർ ഡോ. കെ.പി. രഘുനന്ദ മേനോനും കുഫോസ് രജിസ്ട്രാർ ഡോ. വി.എം. വിക്ടർ ജോർജും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു. ധാരണയനുസരിച്ചു കെഎസ്ആർഇസി തയാറാക്കുന്ന റിമോട്ട് സെൻസിംഗ്, ജിഐഎസ് (ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം) വിവരങ്ങൾ കുഫോസിലെ ഗവേഷകർക്കും വിദ്യാർഥികൾക്കും പഠനത്തിനായി ലഭ്യമാക്കും. കുഫോസ് കെഎസ്ആർഇസിയെ അംഗീകൃത ഗവേഷണ സ്ഥാപനമായി അംഗീകരിക്കും. ഇതുവഴി കെഎസ്ആർഇസി ശാസ്ത്രജ്ഞർക്ക് കുഫോസിൽ വിസിറ്റിംഗ് പ്രഫസർമാരായും റിസർച്ച് ഗൈഡുമാരായും പ്രവർത്തിക്കാൻ കഴിയും.
സഹകരണത്തിലൂടെ കേരളത്തിലെ ജലാശയങ്ങളിൽ നടത്തുന്ന കൈയേറ്റങ്ങളുടെ വ്യാപ്തി എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന പദ്ധതി നടപ്പിലാക്കുമെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രൻ അറിയിച്ചു.
കായൽ കൈയേറ്റങ്ങൾ ഉപഗ്രഹ സംവിധാനത്തിലൂടെ കണ്ടെത്തി കൃത്യസമയത്ത് തന്നെ അധികൃതരെ അറിയിക്കാൻ ഇതിലൂടെ കഴിയുമെന്നും വൈസ് ചാൻസലർ പറഞ്ഞു. കുഫോസ് നടത്തുന്ന വേന്പനാട്ടുകായലിന്റെ പരിസ്ഥിതി സംബന്ധമായ പഠനങ്ങൾക്ക് ഈ സഹകരണം വലിയ ഗുണം ചെയ്യും.
പഠന ഗവേഷണ രംഗത്ത് സഹകരിക്കാൻ കുഫോസും കെഎസ്ആർഇസിയും തമ്മിൽ ധാരണ
11:31 PM Mar 23, 2019 | Deepika.com