കൊച്ചി: മുനന്പം മനുഷ്യക്കടത്തു കേസിൽ അന്വേഷണം പരിതാപകരമാണെന്നും ശരിയായ അന്വേഷണം ഇതുവരെ നടന്നിട്ടില്ലെന്നും ഹൈക്കോടതി വിമർശനം. അനധികൃത കുടിയേറ്റമാണു നടന്നതെന്നാണു സർക്കാർ പറയുന്നത്. എന്നാൽ, മനുഷ്യക്കടത്താണു നടന്നത് എന്നതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ട്. ചെറിയ കുറ്റങ്ങൾ ചുമത്തി കേസിന്റെ ഗൗരവം കുറച്ചുകളഞ്ഞെന്നും മനുഷ്യക്കടത്തു കുറ്റം ചുമത്തിയാലേ കേസിനെ കേന്ദ്ര ഏജൻസികൾ ഗൗരവത്തോടെ കാണൂവെന്നും സിംഗിൾ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു.
മുനന്പം മനുഷ്യക്കടത്തു കേസിലെ മൂന്നാം പ്രതിയും തിരുവനന്തപുരം വെങ്ങാന്നൂർ സ്വദേശിഅനിൽകുമാർ, ഏഴാം പ്രതി ന്യൂഡൽഹി സ്വദേശി രവി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. പാസ്പോർട്ട് നിയമം, അനധികൃത കുടിയേറ്റ നിയമം തുടങ്ങിയവ പ്രകാരമുള്ള കുറ്റങ്ങളാണു കേസിൽ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ ജനുവരി 12നു മുനന്പം മാല്യങ്കര ബോട്ട് ജെട്ടിയിൽനിന്ന് ഒരു ബോട്ടിൽ സ്ത്രീകളും കുട്ടികളുമടക്കം 87 പേർ വിദേശത്തേക്കു കടന്നെന്നാണു കേസ്. ആരോ ഇവരിൽനിന്നു പണം വാങ്ങി. മെച്ചപ്പെട്ട ജീവിതത്തിനായി ഇവർ പണം നൽകി. ഇരകൾ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ല. ഇരകളുടെ സ്ഥിതി എന്താണെന്ന് അറിയില്ലെന്നും അന്വേഷണ സംഘം പറയുന്നു. മനുഷ്യക്കടത്താണു നടന്നതെന്നു വിലയിരുത്താൻ ഇത്രയും കാര്യങ്ങൾ മതിയെന്നു ഹൈക്കോടതി വാക്കാൽ പറഞ്ഞു. നേരത്തെ അനധികൃത കുടിയേറ്റമാണു നടന്നതെന്നു കാണിച്ചു സർക്കാർ സ്റ്റേറ്റ്മെന്റ് നൽകിയിരുന്നു. ഇതിനുശേഷം കൂടതൽ വിവരങ്ങൾ ലഭിച്ചെന്നു സർക്കാർ അഭിഭാഷകൻ ഇന്നലെ കോടതിയിൽ ബോധിപ്പിച്ചു. ഇതിന്റെയടിസ്ഥാനത്തിൽ മനുഷ്യക്കടത്തു കുറ്റം ചുമത്തുമോയെന്നു കോടതി ആരാഞ്ഞു. ആവശ്യമെന്നു കണ്ടാൽ മനുഷ്യക്കടത്തു കുറ്റം ചുമത്തുമെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി.
രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണിതെന്നും ഗൗരവത്തോടെ കാണണമെന്നും കോടതി പറഞ്ഞു. ഡിജിപിയുടെ നേതൃത്വത്തിൽ റിവ്യൂ മീറ്റിംഗ് നടത്തിയിരുന്നെന്നു സർക്കാർ ബോധിപ്പിച്ചു. മനുഷ്യക്കടത്തു കുറ്റം ചുമത്തുമോയെന്നു കോടതി വീണ്ടും ആരാഞ്ഞു.
മുനന്പം മനുഷ്യക്കടത്തു കേസ്: അനധികൃത കുടിയേറ്റമാക്കി കേസിന്റെ ഗൗരവം കുറച്ചെന്ന് കോടതി
01:40 AM Mar 23, 2019 | Deepika.com