കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യം പ്രായോഗികമല്ലെന്നും സംസ്ഥാനതലത്തിൽ ധാരണയുണ്ടാക്കുകയാണ് ഇടത് നയമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തെരഞ്ഞെടുപ്പിനുശേഷം ബിജെപിവിരുദ്ധ മതേതരകക്ഷികളെല്ലാം ഒന്നിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനു മുമ്പ് ബിജെപിക്കെതിരേ ഉറച്ചുനിൽക്കുന്നവരെല്ലാം അതിനുശേഷവും ഉറച്ചുനിൽക്കും. അതിനാൽ തെരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യനീക്കങ്ങളിൽ പ്രതീക്ഷയുണ്ട്. മതേതരകക്ഷികൾ ഒന്നിച്ച് യുപിഎ സർക്കാരിന് പിന്തുണ നല്കി. ഇടതുപാർട്ടികൾ നിർണായക പങ്കുവഹിച്ചിരുന്നതായും അദ്ദേഹം ഓർമിപ്പിച്ചു. വ്യക്തികൾ തമ്മിലുള്ള പോരാട്ടമല്ല ഈ തെരഞ്ഞെടുപ്പ്. അതിനാൽ ഇതു രാഹുൽ-മോദി പോരാട്ടമായി മാത്രം കാണരുത്. ഇത് വ്യത്യസ്ത ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
1952 ന് ശേഷമുള്ള പ്രാധാന്യമേറിയ തെരഞ്ഞെടുപ്പാണിത്. മോദിസർക്കാർ വാഗ്ദാനങ്ങൾ നൽകി ഇന്ത്യയിലെ ജനങ്ങളെ വഞ്ചിച്ചു. രണ്ടുകോടി തൊഴിലവസരങ്ങൾ വാഗ്ദാനം നല്കിയ സർക്കാരിന് അതു പാലിക്കാനായില്ല. പകരം തൊഴിലില്ലായ്മ രാജ്യത്ത് വർധിക്കാനിടയായിരിക്കുന്നു. കർഷകരുടെ വരുമാനം കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്നനിലയിലായി. ഇന്ധന വിലവർധന അവശ്യസാധന വില വർധനയ്ക്കിടയാക്കി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ ഭരണഘടന സ്ഥാപനങ്ങളിൽപോലും സർക്കാർ കൈകടത്തുകയാണ്. യഥാർഥ ജനകീയവിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കുന്നതിനായി മോദിസർക്കാർ ദേശീയത വിഷയമാകുന്നു. ജനകീയവിഷയങ്ങളും സർക്കാരിന്റെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളും ന്യൂനപക്ഷവിരുദ്ധതയും ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.
കേരളത്തിലെ കോൺഗ്രസിന് ബിജെപി വിരുദ്ധതയെ കടത്തിവെട്ടുന്ന സിപിഎം വിരുദ്ധതയാണ്. കേരളത്തിൽ എൽഡിഎഫ് പ്രചാരണത്തിൽ മുന്നിലെത്തിയിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണു പ്രതീക്ഷ. മൃദുഹിന്ദുത്വവുമായി ഒരിക്കലും സന്ധിചെയ്യില്ല. കേരളത്തിൽ ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യനീക്കമല്ല ഉദ്ദേശിച്ചത്. ബംഗാളിൽ ധാരണപ്രകാരം ചില സീറ്റുകളിൽ പരസ്പരം മത്സരം ഒഴിവാക്കാനായിരുന്നു ശ്രമം. എന്നാൽ കോൺഗ്രസ് ഇതിനു തയാറായില്ല. ബംഗാളിലും ത്രിപുരയിലും നീതിപൂർവമായ തെരഞ്ഞെടുപ്പ് നടന്നാൽ സിപിഎമ്മിന് നേട്ടമുണ്ടാക്കാനാകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
യെദിയൂരപ്പ ഡയറി വിവാദത്തിൽ സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ മേൽനോട്ടത്തിലുള്ള സമഗ്രമായ അന്വേഷണം വേണം. തീവ്രദേശീയത ഉയർത്തിയുള്ള ബിജെപി പ്രതിനിരോധത്തെ നേരിടുന്നതിൽ കോൺഗ്രസ് കുറച്ചുകൂടി ധൈര്യം കാണിക്കണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
സഖ്യം തെരഞ്ഞെടുപ്പിനു ശേഷം: കാരാട്ട്
01:39 AM Mar 23, 2019 | Deepika.com