പത്തനംതിട്ട: സംസ്ഥാനത്തെ മൂന്നു ലോക്സഭാ മണ്ഡലങ്ങളിലെ പ്രചാരണ മാധ്യമങ്ങൾ കർശന നിരീക്ഷണത്തിനു വിധേയമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നു. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ മണ്ഡലങ്ങളിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അതീവ ജാഗ്രതാ നിരീക്ഷണത്തിനു തയാറെടുപ്പ് തുടങ്ങിയത്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ രാഷ്ട്രീയ സാഹചര്യമാണ് കമ്മീഷനെ ഇതിനു പ്രേരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം രാഷ്ട്രീയ പാർട്ടികൾ ഉയർത്തുന്നതു സാമുദായിക വേർതിരിവുകൾക്കു കാരണമാകുന്നുണ്ടോയെന്നും മതചിഹ്നങ്ങളും ആരാധനാലയങ്ങളുടെ ചിത്രങ്ങളും അടക്കം പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടോയെന്നുമാണു നിരീക്ഷണം. വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളും ഭവന സന്ദർശനങ്ങളും പ്രചാരണരീതികളും കമ്മീഷന്റെ കർശന നിരീക്ഷണത്തിലായിരിക്കും. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ശബരിമല വിഷയം കൂടുതലായി ചർച്ച ചെയ്യാനുള്ള സാഹചര്യം ഉണ്ടെന്നാണ് വിലയിരുത്തൽ. ഇതേ ജില്ലകളിലെ കളക്ടർമാർ കൂടുതൽ ജാഗ്രത സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണവും നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
സാമൂഹ്യ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിക്കുന്ന “മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുതെ’’ന്ന പ്രചാരണം സാമുദായിക സ്പർധയ്ക്കു കാരണമാകുമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തിയിട്ടുണ്ട്. മതാടിസ്ഥാനത്തിൽ ഏതെങ്കിലും സമുദായത്തെ പ്രത്യേകമായി സ്വാധീനിക്കുന്നതു തടയുകയാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന ലക്ഷ്യം.
ശബരിമല വിഷയം: മൂന്നു മണ്ഡലങ്ങളിൽ കർശന നിരീക്ഷണം
01:39 AM Mar 23, 2019 | Deepika.com