തിരുവനന്തപുരം: സസ്പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസ് സ്വയം വിരമിക്കലിനു കേന്ദ്ര സർക്കാരിന് നേരിട്ട് അപേക്ഷ നൽകി. ട്വന്റി ട്വന്റി സ്ഥാനാർഥിയായി അദ്ദേഹം ചാലക്കുടിയിൽ മത്സരിക്കുമെന്ന പ്രചാരണത്തിനിടയിലാണു ഇന്ത്യൻ പോലീസ് സർവീസിൽ നിന്നു സ്വയം വിരമിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അപേക്ഷ നൽകിയത്.
ഇതിന്റെ പകർപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഇ-മെയിൽ വഴി നൽകി. ഒപ്പിട്ട അപേക്ഷ നേരിട്ടോ ദൂതൻ വഴിയോ ലഭിച്ചാൽ മാത്രമേ സംസ്ഥാന സർക്കാരിനു തുടർനടപടി സ്വീകരിക്കാൻ കഴിയുകയുള്ളുവെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, സ്വയം വിരമിക്കലിനുള്ള അപേക്ഷ സ്വീകരിച്ചുകൊണ്ടു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് രസീത് ലഭിച്ചതായി ജേക്കബ് തോമസ് പറയുന്നു. അഖിലേന്ത്യാ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പുതുക്കിയ ചട്ടമനുസരിച്ചു 30 വർഷത്തിൽ കൂടുതൽ സർവീസുള്ള ഉദ്യോഗസ്ഥർക്കു നേരിട്ട് കേന്ദ്ര സർക്കാരിന് അപേക്ഷ സമർപ്പിക്കാമെന്നാണ് ജേക്കബ് തോമസ് പറയുന്നത്.
സ്വയം വിരമിക്കലിനുള്ള അപേക്ഷ ലഭിച്ചാൽ 90 ദിവസത്തിനകമാണ് തീരുമാനമെടുക്കുന്നതെന്നു സംസ്ഥാന സർക്കാർ പ്രതിനിധികൾ പറയുന്നു. കേന്ദ്രത്തിന് അപേക്ഷ സമർപ്പിച്ചാലും സംസ്ഥാനം സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ അപേക്ഷയിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമാണെന്നും പറയപ്പെടുന്നു. സ്വയം വിരമിച്ചാലും നിലവിലുള്ള വിജിലൻസ് കേസുകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
2017 ഡിസംബർ മുതൽ സസ്പെൻഷനിലാണ് ജേക്കബ് തോമസ്. ഓഖി ദുരന്ത രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാരിനെ വിമർശിച്ചതിനാണ് ആദ്യ സസ്പെൻഷൻ. തുടർന്നു വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പലപ്പോഴായി സസ്പെൻഷൻ നീട്ടി. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് നിലവിൽ സംസ്ഥാനത്തെ സീനിയർ ഡിജിപിയാണ്. തുറമുഖ വകുപ്പു ഡയറക്ടറായിരിക്കേ ഡ്രഡ്ജിംഗ് നടത്തിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരേ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
സസ്പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസ് സ്വയംവിരമിക്കലിന് അപേക്ഷ നൽകി
01:15 AM Mar 23, 2019 | Deepika.com