കൊച്ചി: അച്ചടക്ക നടപടി നേരിട്ട ഏഴു ഡിവൈഎസ്പിമാരെ സിഐമാരായി തരംതാഴ്ത്തിയ സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) റദ്ദാക്കി.
കോട്ടയം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എസ്. അശോക് കുമാർ, ആലപ്പുഴ ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ടി. അനിൽ കുമാർ, എറണാകുളം റൂറൽ ജില്ലാ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി കെ.എസ്. ഉദയഭാനു, എറണാകുളം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വി.ജി. രവീന്ദ്രനാഥ്, കോഴിക്കോട് റൂറൽ നാദാപുരം സബ് ഡിവിഷനിലെ ഡിവൈഎസ്പി ഇ. സുനിൽ കുമാർ, വയനാട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.കെ. മനോജ് കബീർ, മലപ്പുറം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. സന്തോഷ് കുമാർ എന്നിവരെ തരം താഴ്ത്തിയ നടപടിയാണ് റദ്ദാക്കിയത്. ഇവരുടെ റിപ്പോർട്ടുകൾ വകുപ്പുതല പ്രമോഷൻ കമ്മിറ്റി പുതിയതായി വീണ്ടും പരിശോധിക്കണമെന്നും കെഎടിയുടെ വിധിയിൽ പറയുന്നു.
എന്നാൽ, മട്ടാഞ്ചേരി ഡിവൈഎസ്പിയായിരുന്ന എസ്. വിജയൻ, മലപ്പുറം ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന എം. ഉല്ലാസ് കുമാർ, പാലക്കാട് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന എ. വിപിൻദാസ് എന്നിവരെ തരംതാഴ്ത്തിയ നടപടിയിൽ കെഎടി ഇടപെട്ടില്ല. മറിച്ച് ഇവർ വകുപ്പുതല പ്രമോഷൻ കമ്മിറ്റിക്ക് നൽകിയ അപ്പീൽ നിയമപരമായി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്ന് നിർദേശിച്ചു. ഇവർ അപ്പീൽ നൽകിയിട്ടില്ലെങ്കിൽ മൂന്നാഴ്ചയ്ക്കകം അപ്പീൽ നൽകണം. ഇങ്ങനെ നൽകുന്ന അപ്പീൽ നിയമപ്രകാരം പരിഗണിച്ച് മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്നും കെഎടിയുടെ വിധിയിൽ പറയുന്നു. അച്ചടക്ക നടപടികൾ നേരിട്ടതിനെത്തുടർന്ന് 11 ഡിവൈഎസ്പിമാരെയാണ് സർക്കാർ സിഐമാരായി തരം താഴ്ത്തിയത്. ഇതിൽ 10 പേരാണ് സർക്കാർ നടപടിക്കെതിരേ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
ഡിവൈഎസ്പിമാരെ സിഐമാരായി തരംതാഴ്ത്തൽ: ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കി
01:15 AM Mar 23, 2019 | Deepika.com