പത്തനംതിട്ട: സൗദി അറേബ്യയിൽനിന്നു മൃതദേഹം മാറി അയച്ച സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കാർഗോ അധികൃതർ. രണ്ട് മൃതദേഹങ്ങളും കൃത്യ സ്ഥലങ്ങളിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്നലെ ഇവർ കോന്നിയിലുമെത്തി. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത സൗദിയ കാർഗോ അധികൃതർ ബന്ധുക്കളോടു മാപ്പപേക്ഷിക്കുകയും തുടർനടപടി ഉറപ്പു നൽകുകയും ചെയ്തു.
കോന്നി കുമ്മണ്ണൂർ ഈട്ടിമൂട്ടിൽ വീട്ടിൽ റഫീഖിന്റെ (28) മൃതദേഹത്തിനു പകരമായി ശ്രീലങ്കക്കാരിയായ വനിതയുടെ മൃതദേഹം ബുധനാഴ്ച രാത്രിയാണു കേരളത്തിലെത്തിച്ചത്. വ്യാഴാഴ്ച രാവിലെ കബറടക്കത്തിനായി കുമ്മണ്ണൂർ മസ്ജിദിൽ എത്തിച്ചു പെട്ടി തുറന്നപ്പോഴാണു മൃതദേഹം മാറിയ വിവരം അറിയുന്നത്.
പെട്ടികൾ മാറിയ സംഭവം വിവാദമായതോടെ നോർക്ക റൂട്ട്സ് അധികൃതർ ഇതിനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ചുവരികയാണ്. കഴിഞ്ഞ ഫെബ്രുവരി 27ന് ഹൃദയാഘാതത്തെത്തുടർന്നാണ് റഫീഖ് സൗദിയിൽ മരിച്ചത്.
ശ്രീലങ്കൻ വനിതയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റിയിരുന്നു. നടപടിക്രമം പൂത്തീകരിച്ച് 48 മണിക്കൂറിനുള്ളിൽ മൃതദേഹം നാട്ടിൽ എത്തിക്കുമെന്നാണ് അധികൃതർ വ്യാഴാഴ്ച റഫീഖിന്റെ ബന്ധുക്കളെ അറിയിച്ചത്. ജിദ്ദയിൽനിന്നു ഗൾഫ് എയർ വിമാനത്തിൽ ഒരു മൃതദേഹം ബഹ്റിൻ വഴി കൊളംബോയിലേക്കും രണ്ടാമത്തെ മൃതദേഹം സൗദി അറേബ്യൻ വിമാനത്തിൽ നെടുന്പാശേരിയിലേക്കുമാണ് എത്തിച്ചത്. പെട്ടി നന്പർ മാറിപ്പോയതാണ് പ്രശ്നങ്ങൾക്കു കാരണമായത്. റഫീഖിന്റെ മൃതദേഹമടങ്ങിയ പെട്ടി പൊട്ടിക്കാത്തതിനാൽ വീണ്ടും എംബാം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് കൊളംബോയിൽനിന്നുള്ള വിവരം. എന്നാൽ, ശ്രീലങ്കൻ വനിതയുടെ മൃതദേഹമടങ്ങിയ പെട്ടി പൊട്ടിച്ചതിനാൽ വീണ്ടും എംബാം ചെയ്തുവേണം നാട്ടിലേക്ക് അയയ്ക്കാൻ.
കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന വനിതയുടെ മൃതദേഹം ശ്രീലങ്കയിലേക്കു കൊണ്ടുപോകാനുള്ള നടപടി പൂർത്തീകരിച്ചു. ഇതിനായി മജിസ്ട്രേറ്റ് ഉത്തരവ്, പോലീസ് റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ട്, മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽനിന്നു വിട്ടുകിട്ടാനുള്ള ഉത്തരവ് എന്നിവ കോന്നി സിഐ അഷാദ് ഇന്നലെ സൗദിയ കാർഗോയുടെ കൊച്ചി എയർപോർട്ടിലെ ഓഫീസർമാർക്കു കൈമാറി.
കാർഗോ അധികാരികൾ കോട്ടയം മെഡിക്കൽ കോളജിൽ എത്തി ഏറ്റുവാങ്ങിയ മൃതദേഹം എംബാം ചെയ്യാൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നുതന്നെ ഇവരുടെ മൃതദേഹം ശ്രീലങ്കയിലേക്കു കൊണ്ടുപോകാൻ കഴിയുമെന്നാണു പ്രതീക്ഷ.
യുവതിയുടെ മൃതദേഹം അവരുടെ നാട്ടിലും റഫീക്കിന്റെ മൃതദേഹം കോന്നിയിലും എത്തിക്കാനുള്ള മുഴുവൻ ചെലവുകളും തങ്ങൾ വഹിക്കുമെന്നു കാർഗോ പ്രതിനിധികൾ കോട്ടയത്തു പറഞ്ഞു.
റഫീഖിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും; കാർഗോ അധികൃതർ വീട്ടിലെത്തി
01:11 AM Mar 23, 2019 | Deepika.com