പത്തനംതിട്ട: ബിജെപിയുടെ പത്തനംതിട്ട സ്ഥാനാർഥി ആരാകുമെന്നതു സംബന്ധിച്ച അഭ്യൂഹങ്ങളേറുന്നു. ബിജെപിയുടെ സംസ്ഥാന നേതാക്കളെ മാറ്റിനിർത്തി മറ്റൊരാൾ മത്സരിച്ചേക്കുമെന്നുമായിരുന്നു ഇന്നലത്തെ അഭ്യൂഹം. എന്തായാലും രാത്രി വൈകിയും സ്ഥാനാർഥിയെ സംബന്ധിച്ച പ്രഖ്യാപനമായിട്ടില്ല. ഇതിനിടെയാണ് കേരളത്തിലെ ഒരു പ്രമുഖ കോണ്ഗ്രസ് നേതാവ് ബിജെപിയിൽ ചേരുന്നുവെന്ന വാർത്ത പ്രചരിച്ചത്. പത്തനംതിട്ടയുമായി അദ്ദേഹത്തിനുള്ള ബന്ധവും സ്ഥാനാർഥി നിർണയ വിഷയവും നവമാധ്യമങ്ങളിലടക്കം പലരും കൂട്ടിവായിച്ചു തുടങ്ങി.
ബിജെപിയുടെ ദേശീയ നേതൃത്വം കേരളത്തിൽ വിജയപ്രതീക്ഷ പുലർത്തുന്ന പത്തനംതിട്ട മണ്ഡലത്തിൽ ആ നിയോഗം ഏല്പിക്കുന്നത് ആരെയാകണമെന്നതിൽ ദേശീയതലത്തിലും ആശയക്കുഴപ്പമുണ്ടെന്നാണു സൂചന. കേരളത്തിലെ ഇതര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോഴും എ ക്ലാസ് പട്ടികയിലെ പത്തനംതിട്ടയെ മാറ്റിനിർത്തിയതിനെ സംബന്ധിച്ചു സംസ്ഥാന നേതാക്കൾക്കും കൂടുതൽ വിശദീകരണം ഉണ്ടായിരുന്നില്ല.
ഒന്നുകിൽ ദേശീയ നേതൃത്വം പത്തനംതിട്ടയ്ക്കായി മറ്റെന്തെങ്കിലും സസ്പെൻസ് കരുതിയിട്ടുണ്ടാകാം. അല്ലെങ്കിൽ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പിടിമുറുക്കിയതാകാം. ഇതല്ലെങ്കിൽ കെ. സുരേന്ദ്രൻ എന്ന ഒറ്റപ്പേര് ദേശീയ തെരഞ്ഞെടുപ്പ് സമിതിക്കു മുന്പാകെയുണ്ടായിരുന്ന മണ്ഡലത്തിലെ സ്ഥാനാർഥിയെ മാത്രം എന്തുകൊണ്ട് പ്രഖ്യാപിച്ചില്ലെന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടതു ദേശീയ അധ്യക്ഷൻ അമിത് ഷാ മാത്രമാണെന്നു സംസ്ഥാന നേതാക്കൾ.
പത്തനംതിട്ടയിൽനിന്നു സുരേന്ദ്രന്റെ പേരു മാത്രമേ ദേശീയ നേതൃത്വത്തിനു നൽകിയിരുന്നുള്ളൂവെന്നു സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വ്യക്തമാക്കി. പിന്നീട് എന്തു സംഭവിച്ചുവെന്ന് അദ്ദേഹത്തിനു നിശ്ചയമില്ല. ശ്രീധരൻപിള്ളയാകട്ടെ തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിവില്ലെന്നും തീരുമാനം പറയേണ്ടതു ദേശീയ നേതൃത്വമാണെന്നും പ്രതികരിച്ചു.
സീറ്റ് ലഭിക്കുമെന്ന ഉറപ്പിൽ പത്തനംതിട്ടയിൽ പ്രചാരണത്തിനുള്ള ഒരുക്കത്തിലാണ് കെ. സുരേന്ദ്രൻ. ശബരിമല ദർശനം നടത്തിയ സുരേന്ദ്രൻ പത്തനംതിട്ടയിൽ ക്യാന്പ് ചെയ്തു പ്രചാരണം ആരംഭിക്കാനുള്ള തീരുമാനത്തിലാണ്.
ബിജെപി ദേശീയ നേതൃത്വത്തിനു കേരള ഘടകം നൽകിയ റിപ്പോർട്ടിൽ ഇത്തവണ സംസ്ഥാനത്തു വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രഥമ സ്ഥാനമാണ് പത്തനംതിട്ടയ്ക്കുള്ളത്.
2014 ലോക്സഭാ തെരഞ്ഞെടുപ്പ്, 2016 നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയിലുണ്ടായ വോട്ടുവർധന പ്രധാന ഘടകം. ഇതോടൊപ്പമാണു ശബരിമല വിഷയം കടന്നുവന്നത്. ഇതിലൂടെ ബിജെപിക്കു ലഭിച്ച ജനപിന്തുണ വോട്ടായി മാറുമെന്നും ഇടതു, വലതു മുന്നണികൾ ഒരേ സമുദായക്കാരായ സ്ഥാനാർഥികളെ അണിനിരത്തിയതും തങ്ങൾക്കു ഗുണകരമാകുമെന്നാണ് അവരുടെ വിലയിരുത്തൽ. ഇരു മുന്നണികളുടെയും പരന്പരാഗത വോട്ടുകളിൽ വിള്ളൽ പ്രതീക്ഷിക്കുന്നുമുണ്ട്. ശബരിമല വിഷയമാണ് ഇതിന്റെ പ്രധാന കാരണമായി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. 2009ൽ 56,294 വോട്ടായിരുന്നു ബിജെപിക്കു ലഭിച്ചത്. 2014ൽ ഇത് 1,38,954ലും 2016ൽ 1,90,000ലും എത്തിയിരുന്നു.
പത്തനംതിട്ടയിൽ അഭ്യൂഹങ്ങൾക്കു ഭൂരിപക്ഷം!
01:11 AM Mar 23, 2019 | Deepika.com