കാസർഗോഡ്: അഞ്ചു മണ്ഡലത്തിൽ കോലീബി സഖ്യമെന്ന് സിപിഎം പറയുന്നത് തികച്ചും വിഡ്ഢിത്തമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തിരുവനന്തപുരത്ത് കോൺഗ്രസിന്റെ ഏറ്റവും മികച്ച സ്ഥാനാർഥിയായ ശശി തരൂരിനെയാണ് നിർത്തിയിട്ടുള്ളത്. ഇവിടെ ബിജെപിയുമായി സഖ്യമുണ്ടെന്ന് പറയുന്നത് സിപി എമ്മിന്റെ ഗീബൽസിയൻ തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കാസർഗോട്ട് പറഞ്ഞു.
ആർക്കാണ് ബിജെപിയുമായി സഖ്യമെന്ന് സംവാദം നടത്താൻ പിണറായിയെയും കോടിയേരി ബാലകൃഷ്ണനെയും മുല്ലപ്പള്ളി വെല്ലുവിളിച്ചു. ബംഗാളിൽ സിപിഎം ഓഫീസിൽ പോയാൽ ഇപ്പോൾ താമര ചിഹ്നം കാണാം. കോൺഗ്രസിൽനിന്ന് കാലുമാറിയവരെക്കുറിച്ചുള്ള ചോദ്യത്തിന് അവസരവാദികൾ എല്ലാക്കാലത്തും കോൺഗ്രസിൽ ഉണ്ടായിട്ടുണ്ടെന്നും അവർ പാർട്ടിക്ക് ഒരു പ്രശ്നവുമല്ലെന്നും അദ്ദേഹം പറഞ്ഞു.
1914 ൽ ഹിന്ദുമഹാസഭ രൂപീകരിച്ചത് മുതൽ ആ പാർട്ടിയെ എതിർത്ത ചരിത്രം മാത്രമേ കോൺഗ്രസിനുള്ളു. 1972 ൽ കൂത്തുപറമ്പിൽ പിണറായി വിജയൻ മത്സരിച്ചപ്പോൾ പ്രചാരണത്തിന് ഇറങ്ങിയത് ബിജെപി ആയിരുന്നു. അന്ന് ഉദുമയിൽ മത്സരിച്ച കെ.ജി. മാരാർക്ക് വേണ്ടി വോട്ടുചോദിക്കാൻ ഇഎംഎസ് നമ്പൂരിതിരിപ്പാട് ഇറങ്ങിയിരുന്നു.
1977 ൽ ശിവദാസ മേനോൻ മത്സരിച്ചപ്പോൾ പ്രചാരണത്തിന് എൽ.കെ. അദ്വാനി എത്തിയിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചപ്പോൾ നൽകിയത് ആറന്മുള കണ്ണാടിയായിരുന്നു.
ഹിന്ദുവിശ്വാസം അനുസരിച്ച് ഒരു വ്യക്തിക്ക് ആറന്മുള കണ്ണാടി നൽകുമ്പോൾ എല്ലാവിധ ഐശ്വര്യവും ഉണ്ടാകണമെന്ന സന്ദേശമാണ് നൽകുന്നത്. ഈ സന്ദർശനത്തിന് ശേഷം നല്ല പ്രധാനമന്ത്രിയാണ് മോദിയെന്ന് പിണറായി പറയുകയും ചെയ്തിരുന്നു. തുടർന്ന് കേരളത്തിൽ എത്തിയ പിണറായി ആദ്യം ചെയ്തത് മോദിയുടെ വിശ്വസ്തനായ ലോക്നാഥ് ബെഹ്റയെ ഡിജിപിയാക്കുകയാണ്. ലാവ്ലിൻ കേസ് 12 തവണ മാറ്റിവയ്ക്കാൻ പിണറായിയെ സഹായിക്കുന്നത് മോദിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സിപിഎം ആരോപണം ഗീബൽസിയൻ തന്ത്രം: മുല്ലപ്പള്ളി
01:11 AM Mar 23, 2019 | Deepika.com