കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) അംഗമായി നിയമിക്കുന്നതിനു വീണ്ടും തന്റെ പേര് സുപ്രീം കോടതി ചീഫ് ജസ്റ്റീസിനു നൽകണമെന്ന് കേന്ദ്ര സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മുൻ ഡിജിപി ടി.പി. സെൻകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
നേരത്തെ ഈ പദവിയിലേക്ക് പരിഗണിക്കാൻ സെൻകുമാറിന്റെ പേര് സംസ്ഥാന സർക്കാർ ചീഫ് ജസ്റ്റീസിനു സമർപ്പിച്ചിരുന്നു. എന്നാൽ സെൻകുമാറിനെതിരേ കേസ് നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇതു സ്വീകരിച്ചില്ല. നിലവിലുള്ള കേസുകളുടെ അന്തിമ വിധി വന്നശേഷം പേര് വീണ്ടും സമർപ്പിക്കാനാണ് ചീഫ് ജസ്റ്റീസ് നിർദേശിച്ചിരുന്നത്.
ഹർജി പരിഗണിക്കവെ ഐഎസ്ആർഒ ചാരക്കേസിന്റെ പേരിൽ പീഡനത്തിനിരയായ ശാസ്ത്രജ്ഞൻ നന്പി നാരായണൻ നഷ്ടപരിഹാരം തേടി തിരുവനന്തപുരം സബ് കോടതിയിൽ നൽകിയ സ്യൂട്ടിൽ സെൻകുമാർ എതിർകക്ഷിയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം തേടിയാണ് നന്പി നാരായണൻ സ്യൂട്ട് നൽകിയിട്ടുള്ളത്. കൂടാതെ ഏഴാം എതിർകക്ഷിയായ സെൻകുമാറിൽ നിന്ന് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും നന്പി നാരായണൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ കേസ് നിലവിലുള്ളതിനാൽ കെഎടി അംഗത്തിന്റെ ഒഴിവിലേക്ക് സെൻകുമാറിന്റെ പേര് വീണ്ടും സമർപ്പിക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. സെൻകുമാറിനെതിരേയുള്ള കേസുകളിൽ അന്തിമ തീർപ്പ് വന്നശേഷം പേര് സമർപ്പിച്ചാൽ മതിയെന്ന് ചീഫ് ജസ്റ്റീസ് നിർദേശിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് ഹൈക്കോടതി ഹർജി തള്ളിയത്. ഹർജിക്കാരന്റെ നിയമനം മനഃപൂർവം വൈകിപ്പിക്കുകയാണെന്നാരോപിച്ചാണ് ഹർജി സമർപ്പിച്ചിരുന്നത്. സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കെഎടി നിയമനം : ടി.പി. സെൻകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി
01:11 AM Mar 23, 2019 | Deepika.com