ചേർത്തല: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കണിച്ചുകുളങ്ങരയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകുന്നേരം ആറോടെ എത്തിയ കോടിയേരി അരമണിക്കൂറിലധികം സമയം ചർച്ച നടത്തിയ ശേഷമാണ് മടങ്ങിയത്.
സിപിഎം ജില്ല സെക്രട്ടറി ആർ. നാസർ, കെഎസ്ഡിപി ചെയർമാൻ സി.ബി. ചന്ദ്രബാബു, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ദീർഘകാലമായി അടുപ്പമുള്ള ഇരുവരും സൗഹൃദ സന്ദർശനമെന്നാണ് മാധ്യമങ്ങളോടു പ്രതികരിച്ചത്. എൻഎസ്എസുമായുള്ള അഭിപ്രായ ഭിന്നതയെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കു മുൻ നിലപാടു മയപ്പെടുത്തുന്ന രീതിയിലായിരുന്നു കോടിയേരിയുടെ പ്രതികരണം. പാർട്ടിക്ക് ആരോടും നിഷേധാത്മമായ നിലപാടില്ല. അനുവാദമുണ്ടെങ്കിൽ ആരെയും കാണാൻ തയാറാണ്.
ഇതിനായി അടച്ചിട്ട വാതിലിൽ മുട്ടിവിളിക്കില്ലെന്നും കോടിയേരി പറഞ്ഞു. തുഷാറിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട മുൻ നിലപാടിൽ മാറ്റമില്ലെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്തുതയ്ക്ക് നിരക്കാത്തതാണ്. തുഷാർ മത്സരിക്കുന്നതിൽ എതിർപ്പില്ല. എസ്എൻഡിപി യോഗത്തിന്റെ ഭാരവാഹിത്വം ഒഴിയണമെന്നതാണ് അഭിപ്രായം. തെരഞ്ഞെടുപ്പിൽ യോഗത്തിന്റെ നിലപാടു ശരിദൂരമാണെന്നും പത്തനംതിട്ടയിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതു ബിജെപിയുടെ ശോഭ കെടുത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോടിയേരി വെള്ളാപ്പള്ളിയെ കാണാനെത്തി
12:50 AM Mar 23, 2019 | Deepika.com