കോട്ടയം: കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ ചിലയാളുകൾ അനധികൃതമായി പ്രവേശിച്ചു നാശനഷ്ടങ്ങൾ വരുത്തിവച്ചെന്ന യാക്കോബായ സഭയുടെ ആരോപണത്തിൽ കഴന്പില്ലെന്ന് ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത.
പള്ളികളിൽ ഇടവകാംഗങ്ങൾ മാത്രമേ പ്രവേശിച്ചു പ്രാർഥന നടത്താവൂവെന്നു നിബന്ധനയില്ല. 1934ലെ ഭരണഘടന അംഗീകരിക്കുന്ന ഏതു വിശ്വാസിക്കും ഓർത്തഡോക്സ് സഭയുടെ പള്ളികളിൽ പ്രവേശിക്കാൻ വിലക്കില്ല. കട്ടച്ചിറപള്ളിയുടെ ഇടവക രജിസ്റ്റർ പുതിയ വികാരി അധികാരം ഏറ്റ ശേഷം പുതുക്കുന്പോൾ മാത്രമേ ഇടവകാംഗങ്ങളുടെ പൂർണ ലിസ്റ്റ് ലഭ്യമാകുകയുള്ളു.
ഇടവകാംഗങ്ങൾ ആരൊക്കെയെന്നു പ്രവചിക്കാൻ ശ്രമിക്കുന്നതു നീതിയുക്തമല്ല. കോടതി അംഗീകരിച്ച വികാരിയുടെ സാന്നിധ്യത്തിലാണു പള്ളിയിൽ പ്രവേശിച്ചു പ്രാർഥന നടത്തിയത്. നിലവിലുള്ള ട്രസ്റ്റിക്കു മാത്രമാണ് അടുത്ത തെരഞ്ഞെടുപ്പുവരെ പ്രവർത്തനാനുമതി കോടതി നൽകിയിരിക്കുന്നത്, കമ്മിറ്റിക്കല്ല. പള്ളിയുടെ താക്കോൽ ട്രസ്റ്റിയെയോ കമ്മിറ്റി അംഗങ്ങളെയോ ഏൽപ്പിക്കണമെന്നു ഭരണഘടനയിൽ എങ്ങും പറഞ്ഞിട്ടില്ല.
ഓർത്തഡോക്സ് സഭയുടെ പ്രതിച്ഛായ പൊതുസമൂഹത്തിനു മുന്പിൽ മോശമാക്കാനും കോടതി വിധി നടപ്പാക്കാതിരിക്കാനുമുളള ആസൂത്രിത ശ്രമം ചില തത്പരകക്ഷികളിൽനിന്ന് ഉണ്ടായിട്ടുളളതായി സംശയിക്കേണ്ടിയിരിക്കുന്നും അദ്ദേഹം പറഞ്ഞു.
ആരോപണത്തിൽ കഴന്പില്ലെന്ന് ഒാർത്തഡോക്സ് സഭ
12:49 AM Mar 23, 2019 | Deepika.com