നെടുമ്പാശേരി: ബ്യൂട്ടീഷൻ ജോലിക്കായി കുവൈറ്റിലെത്തിച്ചശേഷം അറബിയുടെ വീട്ടിൽ അടിമപ്പണിക്കു വിധേയമാകേണ്ടിവന്ന യുവതിക്കു ട്രാവൽ ഏജൻസി നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കി. മൂവാറ്റുപുഴ അണനെല്ലൂർ പുത്തൻപുരയ്ക്കൽ ഹണിമോൾ നൽകിയ പരാതിയെത്തുടർന്ന് ഈരാറ്റുപേട്ട മാക്സ്വെൽ റിക്രൂട്ടിംഗ് ഏജൻസി ഉടമ ബഷീർ കോടതി മുഖേനയാണ് ഒന്നര ലക്ഷം രൂപ നൽകി കേസ് ഒത്തുതീർപ്പാക്കിയത്.
കോൺഫെഡറേഷൻ ഓഫ് കേരള ബ്യൂട്ടീഷൻ ഭാരവാഹികൾ കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ ബന്ധപ്പെട്ടു കഴിഞ്ഞ 12നാണു ഹണിയെ നാട്ടിലെത്തിച്ചത്. പ്രതിമാസം 50,000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത് ഒക്ടോബർ 28 നാണ് ബഷീർ ഹണിയെ കുവൈറ്റിലെത്തിച്ചത്. വിസയ്ക്കായി വലിയ തുക യുവതിയിൽനിന്ന് ഏജൻസി കൈപ്പറ്റി. എന്നാൽ തൊഴിൽ വിസയ്ക്കു പകരം മൂന്നു മാസത്തേക്കുള്ള സന്ദർശക വിസയായിരുന്നു നല്കിയത്. കുവൈറ്റിൽ ഏജൻസിയുടെ ജീവനക്കാരൻ ഷംസുദ്ദീനാണ് യുവതിയെ അറബിക്കു കൈമാറിയത്. വീട്ടുജോലിക്കിടെ ഫോൺ ചെയ്യാനോ ആരോടെങ്കിലും സംസാരിക്കാനോ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. മതിയായ ഭക്ഷണവും ലഭിച്ചിരുന്നില്ലത്രെ. ബഷീറിനെ പലവട്ടം പരാതി അറിയിച്ചെങ്കിലും സഹായിച്ചില്ല. ഫെബ്രുവരി 28നു ബ്യൂട്ടീഷൻ അസോസിയേഷൻ അംഗങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്കു ഹണി അയച്ച സന്ദേശമാണ് രക്ഷപ്പെടാൻ വഴിയൊരുക്കിയത്.
രക്ഷപ്പെടുത്താൻ സഹായിച്ച കോൺഫെഡറേഷൻ ഓഫ് കേരള ബ്യൂട്ടീഷൻ ഭാരവാഹികൾക്കും ഏജൻസിയുടെ ഭീഷണിയുണ്ടായി. നാട്ടിലെത്തിയ ശേഷം ഈരാറ്റുപേട്ട പോലീസിനു നൽകിയ പരാതിയെത്തുടർന്നു ബഷീർ അറസ്റ്റിലായി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതോടെയാണ് നഷ്ടപരിഹാരം നൽകുന്നതിന് സന്നദ്ധത അറിയിച്ചത്. യുവതി രണ്ടു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പ്രതിഭാഗം അഭിഭാഷകൻ ഒന്നര ലക്ഷം രൂപ നൽകാമെന്ന് അറിയിച്ചതോടെ ധാരണയിലായി.
വ്യാഴാഴ്ച തന്നെ പണം കൈമാറി പ്രതി ജാമ്യത്തിൽ ഇറങ്ങി. ഹണി ജോലി ചെയ്യുന്ന സ്ഥലത്തു സമാനമായ സാഹചര്യത്തിൽ പത്തോളം മലയാളികൾ കൂടി ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവരിൽ മൂന്നു പേരെ കൂടി കോൺഫെഡറേഷൻ ഓഫ് കേരള ബ്യൂട്ടീഷൻസ് ഇടപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച നാട്ടിലെത്തിച്ചു. മറ്റുള്ളവരെയും രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നു സംസ്ഥാന പ്രസിഡന്റ് മഞ്ചു സുഭാഷ്, കോ-ഓർഡിനേറ്റർ സുഭാഷ് എന്നിവർ പറഞ്ഞു.
കുവൈറ്റിൽ ബ്യൂട്ടീഷനെ കബളിപ്പിച്ച കേസ് ഒത്തുതീർപ്പാക്കി
12:49 AM Mar 23, 2019 | Deepika.com