കോട്ടയം: പള്ളിത്തർക്കത്തിൽ പ്രത്യക്ഷസമര പരിപാടികളുമായി യാക്കോബായ സുറിയാനി സഭ. 25നു രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തു മെത്രാപ്പോലീത്താമാരും വൈദികരും വിശ്വാസികളും ഉപവാസസമരം നടത്തും.
സുപ്രീം കോടതി വിധി തെറ്റായി വ്യാഖാനിച്ചു ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളുടെ പള്ളികൾ ഓർത്തഡോക്സ് വിഭാഗം പിടിച്ചെടുക്കുകയാണെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത ആരോപിച്ചു.
സർക്കാർ വിളിച്ച ചർച്ചകളിൽനിന്നു പിന്മാറി യാക്കോബായ സഭയുടെ പള്ളികളുടെ അധികാരം ഏറ്റെടുക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ സഭ സമാധാനത്തിന്റെ പാതയാണു പിന്തുടരുന്നത്. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം.
സുപ്രീം കോടതിയും പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്നും പറഞ്ഞിട്ടുണ്ട്. സർക്കാർ നടത്തുന്ന ചർച്ചകൾക്കു സഭ പൂർണ പിന്തുണ നൽകും. കോടതി വിധിയുണ്ടായിട്ടും കോലഞ്ചേരി, വാരിക്കോലി പള്ളികളിൽ സംസ്കാര ശുശ്രൂഷകൾ തടഞ്ഞതു നീതികരിക്കാനാവില്ല. കട്ടച്ചിറ പള്ളിയിൽ അതിക്രമിച്ചു കയറിയവർ പള്ളിക്കുള്ളിൽ സ്ഥാപിച്ച വിശുദ്ധരുടെ ഫോട്ടോകളും പള്ളി ഉപകരണങ്ങളും നശിപ്പിച്ചു.
അതിക്രമിച്ചു കയറിയവർക്കു പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചതായി സംശയിക്കുന്നു.
അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാത്തത് എന്തെന്നു വ്യക്തമാക്കണമെന്നും തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
യാക്കോബായ സഭ പ്രത്യക്ഷ സമരത്തിന്
12:49 AM Mar 23, 2019 | Deepika.com