തിരുവനന്തപുരം: വടകരയിൽ ഉൾപ്പെടെ യുഡിഎഫിന്റെ സ്ഥാനാർഥിപ്പട്ടിക പുറത്തിറങ്ങിയതോടെ ഇടതുമുന്നണി പരാജയഭീതിയിലായെന്നും ഇതിനെ തുടർന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളതെന്നും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി.
കോണ്‍ഗ്രസ്-ബിജെപി ബന്ധം എന്ന കോടിയേരിയുടെ പ്രസ്താവന പരാജയസമ്മതത്തിന്റെ പ്രകടമായ ഉദാഹരണമാണെന്ന് ഇന്ദിരാഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥികൾ അണിനിരന്നതോടെ മാർക്സിസ്റ്റ് പാർട്ടി അങ്കലാപ്പിലാണ്. അതിൽനിന്ന് ഉടലെടുത്തതാണ് ഈ പ്രചാരണം. ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതിനുള്ള കാരണം ഈ തെരഞ്ഞെടുപ്പിൽ ഉയർന്നുവരുന്ന വിഷയങ്ങൾ സിപിഎമ്മിനു ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ്. ദേശീയ തലത്തിൽ കോണ്‍ഗ്രസ് ഉയർത്തുന്ന തെരഞ്ഞെടുപ്പ് വിഷയം ബിജെപിയുടെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളാണ്. കേരളത്തിൽ അക്രമ രാഷ്ട്രീയവും സർക്കാരിന്റെ പരാജയങ്ങളും ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടും.
കോണ്‍ഗ്രസിനെതിരേ പ്രചാരണം നടത്തുന്ന സിപിഎം പലതവണ അവസരത്തിനൊത്തു ബിജെപിയോടു കൂട്ടുപിടിച്ചിട്ടുണ്ട്. 1977-ൽ സംസ്ഥാനത്ത് ബിജെപിയുടെ പഴയ പതിപ്പായ ജനസംഘത്തോടു കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അന്ന് സിപിഎമ്മിന്റെ സംഘപരിവാർ വിരോധം എവിടെപ്പോയി? 1989-ൽ സിപിഎമ്മും ബിജെപിയും ചേർന്നാണ് വി.പി. സിംഗ് സർക്കാരിനെ അധികാരത്തിലെത്തിച്ചത്. ആ സമയത്ത് ബിജെപിയുടേയും മാർക്സിസ്റ്റ് പാർട്ടിയുടേയും നേതാക്കൾ ഓരോ ആഴ്ചയും കൂടിയിരുന്ന് ചർച്ച ചെയ്തായിരുന്നു സർക്കാരിന്റെ പ്രവർത്തനങ്ങൾ തീരുമാനിച്ചിരുന്നത്.
2007-ൽ ഒന്നാം യുപിഎ സർക്കാരിനെ താഴെയിറക്കാനായി ബിജെപ്പിക്കൊപ്പം സിപിഎം നിലപാട് സ്വീകരിച്ചു. ഇവർക്ക് എങ്ങനെയാണു ബിജെപിക്കെതിരേ പറയാൻ കഴിയുക? കൊലപാതക രാഷ്ട്രീയമോ സർക്കാരിന്റെ വീഴ്ചയോ ചർച്ച ചെയ്യപ്പെടാൻ സിപിഎം ആഗ്രഹിക്കുന്നില്ല. ഈ കെണിയിൽ യുഡിഎഫ് വീഴില്ല.
കർഷക ആത്മഹത്യ തുടർക്കഥയായിട്ടും കർഷകർക്കു മോറട്ടോറിയം പ്രഖ്യാപിക്കാൻ വൈകിയതിനു കാരണമെന്താണ്? ഉത്തരവ് ഇറക്കാൻ വൈകിയെന്നു പറഞ്ഞ് ഇക്കാര്യത്തിൽ കുറ്റം ഉദ്യോഗസ്ഥരുടെമേൽ കെട്ടിവച്ചു തടിയൂരാനാണു സർക്കാർ ശ്രമം. ശബരിമലയുമായി ബന്ധപ്പെട്ട് വിശ്വാസ ആചാരങ്ങളിൽ ഉണ്ടായ പ്രശ്നങ്ങൾ ജനഹൃദയങ്ങളെ ബാധിച്ചിട്ടുണ്ട്. ഇപ്പോൾ ശബരിമലയിൽ പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ. നടതുറന്നിട്ടും ഇപ്പോൾ അവിടെ ഒരു പ്രശ്നവുമുണ്ടാകുന്നില്ല. സർക്കാരിനും കാര്യങ്ങൾ ഇപ്പോൾ ബോധ്യമായി.
കോണ്‍ഗ്രസ് മതേതര പ്രസ്ഥാനമാണ്. മതേതരത്വത്തിൽ നിന്ന് ഒരു വിട്ടുവീഴ്ചയും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. വടകരയിൽ ജയരാജനെ സ്ഥാനാർഥിയാക്കിയതിനെ പറ്റി സിപിഎം തന്നെയാണ് ആലോചിക്കേണ്ടത്. ഭീഷണി, അക്രമണം, കലാപം എന്നിവ കൊണ്ട് എന്തെങ്കിലും നേടാമെന്നു വിചാരിച്ചാൽ മൗഢ്യമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഇടതുമുന്നണി പരാജയഭീതിയിൽ: ഉമ്മൻ ചാണ്ടി
02:02 AM Mar 22, 2019 | Deepika.com