തിരുവനന്തപുരം: ഏറ്റവും മികച്ച യുഡിഎഫ് സ്ഥാനാർഥികളെക്കണ്ടു ഞെട്ടിപ്പോയ സിപിഎം കോലീബി ബന്ധം ആരോപിക്കുന്നതു തെരഞ്ഞെടുപ്പിൽ അടിയറവു പറയുന്നതിനു മുമ്പായി അവർ നടത്തുന്ന അവസാനത്തെ പൂഴിക്കടകൻ അടവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആർഎസ്എസുമായി ഒരു കാലത്തും നീക്കുപോക്ക് ഉണ്ടാക്കാത്ത പാർട്ടിയാണു കോണ്ഗ്രസെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഎം ആരോപണം ഉന്നയിക്കുന്ന അഞ്ചു സീറ്റിലും യുഡിഎഫ് മിന്നുന്ന വിജയം നേടുമെന്ന് ഇതോടെ ഉറപ്പായിരിക്കുന്നു. ഇടതുപക്ഷത്തിന്റെ പരിഭ്രാന്തിയും മുൻകൂർ ജാമ്യം തേടലുമാണ് ഈ പ്രസ്താവനയിൽ നിറഞ്ഞുനിൽക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ബിജെപി - സിപിഎം ബന്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണു ലാവ്ലിൻ കേസിൽ കാണുന്നത്. ഈ കേസിലെ പ്രതിയായ കാനഡയിലെ എസ്എൻസി ലാവ്ലിൻ വൈസ് പ്രസിഡന്റായിരുന്ന ക്ലൗഡ് ട്രൗഡലിനെ വാറണ്ട് പുറപ്പെടുവിച്ച് ആറു വർഷം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിനെ സിബിഐ കോടതി അതിരൂക്ഷമായി വിമർശിച്ചു. കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള സിബിഐ 12 തവണയാണ് ലാവ്ലിൻ കേസ് മാറ്റിവച്ചത്. ജഡ്ജിമാർ വാദം കേൾക്കാൻ തയാറായിട്ടും ദിവസങ്ങൾക്കു മുമ്പ് സിബിഐ ആവശ്യപ്പെട്ട് കേസ് തുടരെത്തുടരെ മാറ്റിവയ്ക്കുന്നതു മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കാനാണെന്നു മുല്ലപ്പള്ളി പറഞ്ഞു.
1977 ൽ ജനസംഘം ഉൾപ്പെടുന്ന ജനതാ പാർട്ടിയുമായി പരസ്യമായ സഖ്യമുണ്ടാക്കിയാണു സിപിഎം മത്സരിച്ചത്. അന്നു പാലക്കാട്ടു മത്സരിച്ച സിപിഎം സ്ഥാനാർഥി ടി. ശിവദാസമേനോന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്വൻഷൻ ഉദ്ഘാടനം ചെയ്തത് എൽ.കെ. അഡ്വാനിയും തർജമ നടത്തിയത് ഒ. രാജഗോപാലുമാണ്. അന്നു പിണറായി വിജയൻ കൂത്തുപറമ്പിൽ ജനസംഘവുമായി ചേർന്ന് മത്സരിച്ചിട്ട് നേരിയ വോട്ടുകൾക്കാണ് വിജയിച്ചത്. ജനസംഘം സ്ഥാനാർഥി കെ.ജി.മാരാർക്കു വേണ്ടി ഇഎംഎസ് ഉൾപ്പെടെയുള്ളവർ പ്രചാരണം നടത്തുകയും ചെയ്തു. വസ്തുത ഇതായിരിക്കെ സിപിഎം. മലർന്ന് കിടന്ന് തുപ്പുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
1977 ലെപ്പോലെ കേരളത്തിൽ ഇടതുപക്ഷത്തിന് ഒരു സീറ്റും ലഭിക്കില്ലെന്നു തിരിച്ചറിഞ്ഞ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും പിച്ചും പേയും പറയുകയാണ്. ഗീബെൽസിനെപ്പോലെ കള്ളംപറയൽ കലയാക്കിയ സിപിഎം എന്നും നുണ പ്രചരിപ്പിക്കുന്നതിൽ വൈദഗ്ധ്യം കാട്ടിയിട്ടുണ്ട്. കേരളീയ പൊതുസമൂഹം ഇതു നന്നായി തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോലീബി ആരോപണം സിപിഎമ്മിന്റെ പൂഴിക്കടകൻ: മുല്ലപ്പള്ളി
02:02 AM Mar 22, 2019 | Deepika.com