കാഞ്ഞങ്ങാട്: സംസ്ഥാനത്തെ അഞ്ചു ലോക്സഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് - ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പരാജയഭീതിയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ നടന്ന കാസർഗോഡ് ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇവിടെ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ഇറങ്ങുന്ന സിപിഎം കേന്ദ്രത്തിൽ ആരെ അനുകൂലിക്കുമെന്ന് വ്യക്തമാക്കണം. കാസർഗോഡ് മണ്ഡലം ഇത്തവണ ത്രിവർണമാകുമെന്നതിൽ യാതൊരു സംശയവുമില്ല. ഇവിടെ സിറ്റിംഗ് എംപിക്ക് സീറ്റ് നിഷേധിച്ചതുതന്നെ പരാജയഭീതികൊണ്ടാണ്. രാജ്യം ഭയാനകമായ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്- അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ തുടർഭരണം സംഭവിച്ചാൽ അത് രാജ്യത്തെ തകർക്കും. കോൺഗ്രസിനെ തളർത്താനാണ് പിണറായി വിജയൻ ശബരിമല പ്രശ്നം വലിച്ചിട്ടത്. ഭരണത്തിൽ മന്ത്രിമാർക്ക് കൂട്ടുത്തരവാദിത്തമില്ലെന്ന് പല സംഭവങ്ങളും തെളിയിച്ചിരിക്കുന്നു. മന്ത്രിസഭായോഗ തീരുമാനങ്ങൾ 24 മണിക്കൂറിനുള്ളിൽ ഉത്തരവായി ഇറങ്ങേണ്ടതാണ്. സംസ്ഥാനത്ത് സ്ത്രീപീഡനക്കേസുകൾ പെരുകുകയാണ്. ഇതൊക്കെ അന്വേഷിപ്പിക്കാൻ സർക്കാർ പി.കെ.ശ്രീമതിയെയും എ.കെ.ബാലനെയും നിയോഗിച്ചുകൂടെന്നില്ല. അന്വേഷണത്തിന് വിദഗ്ധ പരിശീലനം ലഭിച്ചവരാണ് ഇരുവരും. കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലക്കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതുവരെ യുഡിഎഫിന് വിശ്രമമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിപിഎം കണ്ണൂർ ലോബിയിൽ വിശ്വാസമുള്ളവർ മാത്രമേ ഇടത് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുകയുള്ളൂവെന്നും യഥാർഥ കമ്യൂണിസ്റ്റുകാർ തനിക്ക് വോട്ട് ചെയ്യുമെന്നും യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഇടത് മുന്നണിയിലെ ഘടകകക്ഷികൾപോലും അസംതൃപ്തരാണ്. മുങ്ങിക്കൊണ്ടിരിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും ഉണ്ണിത്താൻ പറഞ്ഞു.
കോടിയേരിയുടെ പ്രസ്താവന പരാജയഭീതിയിൽ: ചെന്നിത്തല
02:02 AM Mar 22, 2019 | Deepika.com