കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഏതുതരം പരാതികളും തെരഞ്ഞെടുപ്പു കമ്മീഷന്റെ സി-വിജിൽ ആപ്ലിക്കേഷനിലൂടെ അയയ്ക്കാം. ഈ ആപ്പു വഴി അയയ്ക്കുന്ന പരാതികളിന്മേൽ ഉടനടി നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പു നൽകി.
ചട്ടലംഘനം കണ്ടാൽ അത് മൊബൈൽ ഫോൺ കാമറയിൽ പകർത്തി സി-വിജിൽ ആപ്പു വഴി ജില്ലാ തെരഞ്ഞെടുപ്പ് സെന്ററുകളിലേക്ക് അയയ്ക്കാം. അവിടെനിന്ന് സന്ദേശം അതത് നിയമസഭാ മണ്ഡലം സ്ക്വാഡുകൾക്ക് കൈമാറും. അവർ സ്ഥലത്ത് എത്തി നടപടി സ്വീകരിക്കുകയും സ്വീകരിച്ച നടപടി ഉടൻ പരാതിക്കാരനെ അറിയിക്കുകയും ചെയ്യും. മൊബൈൽ ഫോണിൽ എളുപ്പത്തിൽ ഉപയോഗിക്കാനാകും വിധമാണ് ആപ് രൂപകല്പന ചെയ്തിരിക്കുന്നത്.
ചട്ടലംഘനം നടന്ന സ്ഥലത്ത് നേരിട്ട് പോയി എടുത്ത ചിത്രങ്ങൾ മാത്രമേ ഈ ആപ്പുവഴി അയയ്ക്കാൻ സാധിക്കൂ. മറ്റുള്ളവർ എടുത്ത് കൈമാറി കിട്ടിയ ചിത്രങ്ങൾ അയയ്ക്കാൻ സാധിക്കില്ല. അതിനാൽ വ്യാജ പരാതികൾ ഒഴിവാക്കാൻ സാധിക്കും. പരാതിക്കാരനു നേരിട്ടു ബോധ്യമായ പരാതി മാത്രമേ അയയ്ക്കാൻ കഴിയു.
തുടർച്ചയായി അഞ്ചു മിനിറ്റു മാത്രമേ ഈ ആപ്പ് പ്രവർത്തിക്കുകയുള്ളു. അതുകഴിഞ്ഞാൽ ആപ്പിന്റെ പ്രവർത്തനം നിലയ്ക്കും. വീണ്ടും ആപ് തുറന്നു പരാതി അഞ്ചു മിനിറ്റിൽ ഒതുക്കി പകർത്തി അയയ്ക്കേണ്ടി വരും. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ലഘൂകരിക്കാനും പ്രചാരണ ഘട്ടത്തിലെ നിയമ ലംഘനങ്ങൾ കണ്ടെത്താനും ഒട്ടേറെ നൂതന വിദ്യകൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപം നൽകിയിട്ടുണ്ട്. സി-വിജിൽ ആപ് പ്ലേസ്റ്റോറിൽ ലഭ്യമാണ്.
സി-വിജിൽ: കൈമാറിക്കിട്ടിയ ചിത്രം അയയ്ക്കാനാവില്ല
01:41 AM Mar 22, 2019 | Deepika.com