തിരുവനന്തപുരം: കർഷക വായ്പയുടെ മോറട്ടോറിയം സംബന്ധിച്ച മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതിൽ സർക്കാർ ഇന്നലെയും വ്യക്തമായ തീരുമാനമെടുത്തില്ല.
പെരുമാറ്റച്ചട്ടം വരുന്നതിനു മുമ്പ് ചേർന്ന മന്ത്രിസഭാ യോഗ തീരുമാനത്തിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി ലഭിക്കാൻ സാധ്യതയുണ്ടെന്ന നിയമോപദേശം ലഭിച്ചിട്ടും മോറട്ടോറിയം സംബന്ധിച്ച ഉത്തരവ് ഇറക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി എന്തുകൊണ്ടു തേടിയില്ലെന്നു വിശദീകരിക്കാനും സർക്കാർ വൃത്തങ്ങൾ തയാറായില്ല.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ കർഷക പാക്കേജിൽ ഉത്തരവിറക്കാത്തതിനു ചീഫ് സെക്രട്ടറിയെ പഴിചാരി മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശിച്ചിരുന്നു. അതിനുശേഷവും മോറട്ടോറിയവുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറക്കുന്നതിന് ഉദ്യോഗസ്ഥ തലത്തിൽ നടപടിയുണ്ടായിട്ടില്ല. ഭരണനേതൃത്വവും ഉദ്യോഗസ്ഥ മേധാവിമാരും തമ്മിലുള്ള ധാരണയും ഇതിന്റെ പിന്നിലുണ്ടോയെന്ന സംശയവും ബലപ്പെടുന്നുണ്ട്.
പെരുമാറ്റച്ചട്ടം നിലവിൽ വന്നുവെങ്കിലും മോറട്ടോറിയം ദീർഘിപ്പിച്ചു കൊണ്ടുള്ള തീരുമാനം നേരത്തെ എടുത്തിരുന്നതിനാൽ ഉത്തരവ് ഇറക്കാൻ തെരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടണമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ ഫയലിൽ കുറിച്ചിരുന്നു.
തുടർന്ന് ഈ ഫയൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിക്കു തീരുമാനങ്ങൾ വിടുന്ന സ്ക്രീനിംഗ് കമ്മിറ്റിക്ക് അയച്ചു. എന്നാൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റി റവന്യുമന്ത്രിയുടെ നിർദേശം തള്ളിയിരുന്നു.
കർഷക വായ്പാ മോറട്ടോറിയം: തുടർതീരുമാനമായില്ല
01:41 AM Mar 22, 2019 | Deepika.com