പത്തനംതിട്ട: പത്തനംതിട്ടയിൽ കെ. സുരേന്ദ്രന്റെ സ്ഥാനാർഥിത്വം വീണ്ടും അനിശ്ചിതത്വത്തിലായതോടെ അണികൾ ആശയക്കുഴപ്പത്തിൽ. കെ. സുരേന്ദ്രൻ പത്തനംതിട്ട ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഇന്നലെ ശബരിമല ദർശനത്തിനുശേഷം പ്രചാരണരംഗത്തേക്കു കടക്കാനും തീരുമാനിച്ചിരുന്നതാണ്.
സ്ഥാനാർഥിയെ സ്വീകരിക്കാനായി ബിജെപി ജില്ലാ ഘടകവും അണികളും തയാറെടുത്തു നിൽക്കുന്പോഴാണ് വീണ്ടും അനിശ്ചിതത്വം.സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയും പത്തനംതിട്ട സീറ്റിനു വേണ്ടി രംഗത്തുണ്ടായിരുന്നു. തന്നെ ഒഴിവാക്കിയതായുള്ള റിപ്പോർട്ടുകളിൽ അദ്ദേഹം അതൃപ്തി അറിയിച്ചതായും സൂചനയുണ്ടായിരുന്നു. എൻഎസ്എസ്, എസ്എൻഡിപി പിന്തുണ ശ്രീധരൻപിള്ള അവകാശപ്പെടുകയും ചെയ്തു. എന്നാൽ, സുരേന്ദ്രനെ സ്ഥാനാർഥിയാക്കാൻ ആർഎസ്എസ് നേതൃത്വം സമ്മർദം ചെലുത്തി വരികയായിരുന്നു. അമിത്ഷാ ഉൾപ്പെടെ ദേശീയ നേതൃത്വത്തിന്റെ ഇടപെടലും ഉണ്ടായി. ബിജെപി പ്രസ്റ്റീജ് മണ്ഡലമായി കരുതുന്ന പത്തനംതിട്ടയിലെ സ്ഥാനാർഥിത്വം തേടി കൂടുതൽ പേർ രംഗത്തെത്തിയതാണു പാർട്ടിയെ കുഴപ്പിച്ചത്.
പത്തനംതിട്ടയ്ക്കു വേണ്ടി അവകാശവാദം ഉന്നയിച്ച കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് എറണാകുളം സീറ്റ് നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ പത്തനംതിട്ടയിൽ മത്സരിച്ചു മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച മറ്റൊരു ജനറൽ സെക്രട്ടറി എം.ടി. രമേശിന് ഇക്കുറി സീറ്റ് ലഭിച്ചിട്ടുമില്ല. ഇത്തരം വിഷയങ്ങൾ എല്ലാം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ വീണ്ടും എത്തിയതോടെയാണു തീരുമാനം മാറ്റിവച്ചതെന്നാണ് സൂചന.
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി : അണികൾ ആശയക്കുഴപ്പത്തിൽ
01:41 AM Mar 22, 2019 | Deepika.com