തൊടുപുഴ: ചൂട് വർധിച്ചതോടെ സംസ്ഥാനത്തു വൈദ്യുതി ഉപയോഗം രണ്ടാം ദിനവും റിക്കാർഡിൽ. 83.0263 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ഉപഭോഗം. ബുധനാഴ്ച ഇത് 83.0865 ദശലക്ഷം യൂണിറ്റായിരുന്നു. 0.0602 ദശലക്ഷം യൂണിറ്റിന്റെ കുറവ് ഇന്നലെ ഉണ്ട്. ആഭ്യന്തര ഉത്പാദനത്തിലും നേരിയ കുറവ് വരുത്തി. 24.8942 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ആഭ്യന്തര ഉത്പാദനം.
രാമകുണ്ഡം,താൾച്ചർ താപ നിലയങ്ങളിൽ കൽക്കരി ക്ഷാമം മൂലം ഉത്പാദനം കുറഞ്ഞതിനാൽ സംസ്ഥാനത്തേക്കുള്ള കേന്ദ്രപൂൾ വൈദ്യുതി കുറഞ്ഞതു പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, വില കുറഞ്ഞ വൈദ്യുതി മറ്റിടങ്ങളിൽനിന്നു ലഭിച്ചതു കെഎസ്ഇബിക്ക് ആശ്വാസമായി. യൂണിറ്റിന് 3.88 രൂപ നിരക്കിൽ 7.04 ലക്ഷം യൂണിറ്റും 5.79 നിരക്കിൽ 1.68 ലക്ഷം യൂണിറ്റും കോഴിക്കോട് ഡീസൽ പവർ പ്ലാന്റിൽനിന്നു ലഭിച്ചതു നേട്ടമായി. 58.1321 ദശലക്ഷം യൂണിറ്റാണ് ഇന്നലെ പുറത്തുനിന്ന് എത്തിച്ചത്.
ഒരാഴ്ചയായി ശരാശരി വൈദ്യുതി ഉപയോഗം 80 ദശലക്ഷം യൂണിറ്റായിരുന്നത് ചൊവ്വാഴ്ച ഒറ്റയടിക്ക് 83 ദശലക്ഷം യൂണിറ്റിലേക്ക് കുതിക്കുകയായിരുന്നു. ഉത്പാദനം വർധിപ്പിച്ചതോടെ ഇടുക്കിയിൽ സംഭരണ ശേഷിയുടെ 50 ശതമാനം വെള്ളം മാത്രമാണ് നിലവിലുള്ളത്.
ജെയിസ് വാട്ടപ്പിള്ളിൽ
വൈദ്യുതി ഉപയോഗം റിക്കാർഡിൽ
01:41 AM Mar 22, 2019 | Deepika.com