തിരുവനന്തപുരം: സംസ്ഥാന സർക്കാരിനുവേണ്ടി ഹെലികോപ്റ്റർ സ്ഥിരമായി വാടകയ്ക്കെടുക്കുന്നതിനുള്ള നിയന്ത്രണാധികാരം സർക്കാരിന്റെ കൈവശം നിലനിർത്താൻ ആലോചന. ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തു നൽകാനുള്ള നിയന്ത്രണാധികാരം പോലീസിൽ നിലനിർത്താനായിരുന്നു നേരത്തെയുള്ള ധാരണ. ഇതിൽ മാറ്റം വരുത്തിയാകും വിശദ മാർഗരേഖ തയാറാക്കുക. ഇന്നലെ ഇതു സംബന്ധിച്ചു ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നെങ്കിലും വിശദ പദ്ധതി തയാറാക്കി സമർപ്പിക്കാത്ത സാഹചര്യത്തിൽ അന്തിമ തീരുമാനം എടുക്കാനായില്ല. വിശദ പദ്ധതി തയാറാക്കിയ ശേഷം 27ന് വീണ്ടും യോഗം ചേരാൻ ധാരണയായി.
സംസ്ഥാന സർക്കാരിന് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഹെലികോപ്റ്റർ വേണമെന്ന ഡിജിപിയുടെ ശിപാർശ യോഗം തത്വത്തിൽ അംഗീകരിച്ചെങ്കിലും സാങ്കേതിക കാര്യങ്ങളിലാണു ധാരണയാകാത്തത്. സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു മാസം നിശ്ചിത മണിക്കൂർ എന്ന വ്യവസ്ഥയിൽ വാടകയ്ക്കെടുക്കണമെന്നാണു ഡിജിപിയുടെ ശിപാർശ. എത്ര മണിക്കൂർ വേണമെന്നതും വാടക തുക എത്രയെന്നതും അടക്കമുള്ള കരാർ വ്യവസ്ഥകൾ, ഓപ്പറേറ്റിംഗ് സെന്റർ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കും.
എയർപോർട്ട് അഥോറിറ്റിയുമായും ഇക്കാര്യത്തിൽ വിശദമായ ചർച്ച നടക്കേണ്ടതുണ്ട്. യോഗത്തിൽ, ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, എയർഫോഴ്സ് പ്രതിനിധി എന്നിവരും പങ്കെടുത്തു.
നേരത്തെ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്ന വിഷയം ചർച്ചയായപ്പോൾ രണ്ടു സ്വകാര്യ കന്പനികൾ ഡിജിപി അടക്കമുള്ളവരെ സമീപിച്ചിരുന്നു. ടെൻഡർ നടപടികളിലൂടെ മാത്രമേ കരാർ നൽകാവൂവെന്ന് ആഭ്യന്തര വകുപ്പു നിലപാടു സ്വീകരിച്ചതിനെ തുടർന്നു തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.
വാടകയ്ക്കു ഹെലികോപ്റ്റർ: അന്തിമ തീരുമാനം 27ന്
01:41 AM Mar 22, 2019 | Deepika.com