കോട്ടയം: നടപ്പിലാക്കാൻ കഴിയാത്ത കാർഷിക പാക്കേജ് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു പ്രഖ്യാപിച്ചു സംസ്ഥാന സർക്കാർ കർഷകരെ വഞ്ചിച്ചെന്നു കേരള കോണ്‍ഗ്രസ് -എം ചെയർമാൻ കെ.എം മാണി എംഎൽഎ. കർഷക ആത്മഹത്യകൾ വർധിക്കാൻ കാരണം സർക്കാരിന്റെ അലംഭാവമാണ്. ഇതിനെതിരേ വിമർശനം ഉയർന്നപ്പോഴാണ് കാർഷിക പാക്കേജ് എന്ന തട്ടിപ്പുമായിരംഗത്തുവന്നത്.
മന്ത്രിസഭായോഗ തീരുമാനങ്ങൾ 48 മണിക്കൂറിനകം ഉത്തരവായി ഇറങ്ങണമെന്ന ചട്ടം നിലവിലുള്ളപ്പോഴാണ് കാർഷിക പാക്കേജ് സംബന്ധിച്ച പ്രഖ്യാപനത്തിൽ തുടർനടപടി സാധ്യമാകാത്തത്. എൽഡിഎഫ് സർക്കാരിന്റെ ഭരണപരാജയത്തിന്റെയും ഭരണനിർവഹണത്തിന്റെയും പിടിപ്പുകേടിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. ജപ്തി നടപടികൾ ഉണ്ടാകില്ലെന്നു സർക്കാർ ആവർത്തിക്കുന്പോഴും ബാങ്കുകൾ ഇതുമായി മുന്നോട്ടുപോകുകയാണ്. കാർഷിക കടാശ്വാസ കമ്മീഷന്റെ പരിധി വർധിപ്പിക്കുന്നത് സംബന്ധിച്ച ഓർഡിനൻസ് നടപടി വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടപ്പാക്കാൻ കഴിയാത്ത പാക്കേജ് പ്രഖ്യാപിച്ചു കർഷകരെ വഞ്ചിച്ചു: കെ.എം.മാണി
01:24 AM Mar 22, 2019 | Deepika.com