കൊച്ചി: മുന്നോക്ക വിഭാഗക്കാരിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായുള്ള കമ്മീഷൻ കേരള സർക്കാർ പുനഃസംഘടിപ്പിച്ചപ്പോൾ ക്രൈസ്തവ വിഭാഗത്തെ പൂർണമായും അവഗണിച്ചതു പ്രതിഷേധാർഹമാണെന്നു കത്തോലിക്ക കോണ്ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം. കേരളത്തിലെ പ്രധാന മുന്നോക്ക വിഭാഗക്കാരായ വിവിധ വിഭാഗങ്ങൾക്കു മുൻകാലങ്ങളിൽ കമ്മീഷനിൽ തുല്യ പ്രാതിനിധ്യം ലഭിച്ചിരുന്നു. കമ്മീഷൻ പുനഃസംഘടിപ്പിച്ചപ്പോൾ ക്രൈസ്തവ വിഭാഗത്തിനു പ്രാതിനിധ്യം നൽകാൻ കേരള സർക്കാർ തയാറാകാത്തതു ക്രൈസ്തവ വിഭാഗത്തോടുള്ള നിഷേധാത്മക നിലപാടാണെന്നു ബിജു കുറ്റപ്പെടുത്തി.
ജസ്റ്റീസ് എ.വി. കൃഷ്ണപിള്ള ചെയർമാനായിരുന്ന മുന്നോക്ക കമ്മീഷൻ സർക്കാരിനു നൽകിയ റിപ്പോർട്ടിലെ നിർദേശങ്ങൾ നാളിതുവരെ സർക്കാർ പരിഗണിച്ചിട്ടില്ല. ക്രൈസ്തവ വിഭാഗത്തിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാൻ യാതൊരു നടപടിയുമില്ല. കുറവുകൾ പരിഹരിച്ചു നീതിപൂർവമായി കമ്മീഷൻ പുനഃസംഘടിപ്പിക്കണം.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗത്തിലെ കുട്ടികൾക്കു നൽകിവരുന്ന സ്കോളർഷിപ്പുകൾ ഈ സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. ഈ നയത്തിൽ മാറ്റംവരുത്തി സ്കോളർഷിപ്പുകൾ ഉടൻ വിതരണം ചെയ്യണമെന്നും ബിജു പറയന്നിലം ആവശ്യപ്പെട്ടു. യോഗത്തിൽ കത്തോലിക്ക കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പ്രഫ. ജാൻസൻ ജോസഫ്, ബെന്നി ആന്റണി, ഡോ. ജോസുകുട്ടി ഒഴുകയിൽ, തോമസ് പീടികയിൽ, ജോർജ് കോയിക്കൽ, തൊമ്മി പിടിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
മുന്നോക്ക കമ്മീഷനിൽ ക്രൈസ്തവരെ അവഗണിച്ചു: കത്തോലിക്കാ കോണ്ഗ്രസ്
01:06 AM Mar 22, 2019 | Deepika.com