ആലപ്പുഴ: ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയുടെ നിയന്ത്രണം രണ്ടു മാസത്തേക്കു താത്കാലികമായി ആലപ്പുഴ ജില്ലാ ഭരണകൂടം ഏറ്റെടുത്തതായി കളക്ടറുടെ ഉത്തരവ്.
കളക്ടർ എസ്. സുഹാസാണ് ഇരു വിഭാഗവുമായി ഇന്നലെ ഉച്ചയ്ക്ക് കളക്ടറേറ്റിൽ ചർച്ച നടത്തിയശേഷം ഉത്തരവിട്ടത്. ഈ കാലയളവിൽ ഇടവകാംഗങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ സംസ്കാരത്തിനു പള്ളി തുറന്നു നൽകും. അടുത്ത ബന്ധുക്കളായ 20പേർക്കു പള്ളിയിൽ പ്രവേശിച്ചു സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാം. പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്ന 144 തുടരും.
ചർച്ചയിൽ ഇരുവിഭാഗവും നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ ഉറച്ചു നിന്നു. തെരഞ്ഞടുപ്പ് കാലമായതിനാൽ സംഘർഷങ്ങൾ ഒഴിവാക്കാൻ കളക്ടർ നടപടി കൈക്കൊള്ളുകയായിരുന്നു.
എന്നാൽ, യാക്കോബായ വിഭാഗത്തിനു കോടതി ഉത്തരവിലൂടെ പള്ളിയിൽ നൽകിയ അവകാശം നടപ്പിലായികിട്ടുംവരെയും കഴിഞ്ഞ ദിവസം പള്ളിയിൽ അതിക്രമിച്ചു കയറി പ്രശ്നം സൃഷ്ടിച്ച ഓർത്തഡോക്സ് വിഭാഗത്തിനെതിരേ നിയമനടപടി സ്വീകരിക്കുംവരെയും പ്രതിഷേധസമരവും പ്രാർഥനായജ്ഞവും തുടരുമെന്ന് യാക്കോബായ വിഭാഗം വൈദിക സെക്രട്ടറി സ്ലീബാ വട്ടവേലിൽ കോർ എപ്പിസ്ക്കോപ്പ വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ ആരംഭിച്ച പ്രതിഷേധം രണ്ടാം ദിനവും പിന്നിടുകയാണ്. ഇപ്പോൾ പള്ളിയുടെ മുൻവശം കെപി റോഡിനു സമീപമായാണു പ്രാർഥനായജ്ഞം നടക്കുന്നത്. ഇന്നലെ യുകെ ഭദ്രാസനാധിപൻ ബിഷപ് മാത്യൂസ് മാർ അന്തിമോസ്, ബിഷപ് ഗീവർഗീസ് മാർ ദിവന്നാസിയോസ്, സഭാ വർക്കിംഗ് കമ്മിറ്റിയംഗം കെ. ഏലിയാസ് എന്നിവരും പ്രാർഥനായജ്ഞത്തിൽ പങ്കെടുത്തു.
ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി. കോര, കായംകുളം ഡിവൈഎസ്പി ആർ. ബിനു എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് ഇപ്പോഴും വൻ പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്.
20 പേർക്കെതിരേ കേസ്
കായംകുളം: കട്ടച്ചിറയിൽ നിരോധനാജ്ഞ നിലനിൽക്കെ പ്രതിഷേധം സംഘടിപ്പിക്കുകയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുന്ന രീതിയിൽ റോഡിൽ ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തതിനു യാക്കോബായ വിഭാഗം വൈദികരും വിശ്വാസികളും ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പേരുടെ പേരിൽ വള്ളികുന്നം പോലീസ് കേസെടുത്തു.
കട്ടച്ചിറപ്പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു
01:06 AM Mar 22, 2019 | Deepika.com