കൊച്ചി: സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായി പ്രൈമറി സ്കൂളുകളിൽ അഞ്ചാം ക്ലാസും യുപി സ്കൂളുകളിൽ എട്ടാം ക്ലാസും അനുവദിക്കണമെന്നാവശ്യപ്പെടുന്ന ഒരു കൂട്ടം ഹർജികൾ ഡിവിഷൻ ബെഞ്ച് ഉയർന്ന ബെഞ്ചിന്റെ (ലാർജർ ബെഞ്ച്) പരിഗണനയ്ക്കു വിട്ടു.
സംസ്ഥാനത്തെ ചില സ്കൂളുകൾ ഇതിനകം ആരംഭിച്ച അഞ്ച്, എട്ട് ക്ലാസുകൾക്ക് ഇനിയും സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. അധ്യയനവർഷം കഴിയാറായ സാഹചര്യത്തിൽ ഈ ക്ലാസുകളിലെ കുട്ടികളെ മറ്റ് അംഗീകാരമുള്ള സ്കൂളുകളിൽ പരീക്ഷ എഴുതിക്കണമെന്നു ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സ്കൂൾ അപ്ഗ്രഡേഷനിൽ അന്തിമ തീരുമാനം വരുന്നതുവരെ ഈ സ്കൂളുകളിൽ അഞ്ച്, എട്ട് ക്ലാസുകളിലേക്കു പ്രവേശനം നടത്തരുതെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
വിവിധ അധ്യാപക രക്ഷാകർതൃ സമിതികളും സ്കൂൾ മാനേജർമാരും നൽകിയ ഹർജികളാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. വിദ്യാഭ്യാസാവകാശ നിയമപ്രകാരം ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകൾ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും എൽപി സ്കൂളുകൾക്ക് അഞ്ചാം ക്ലാസും യുപി സ്കൂളുകൾക്ക് എട്ടാം ക്ലാസും അനുവദിക്കണമെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
പ്രൈമറി സ്കൂളുകളും യുപി സ്കൂളുകളും ഇത്തരത്തിൽ അപ്ഗ്രേഡ് ചെയ്യാനാവില്ലെന്ന് 2018 ജനുവരി 29ന് മറ്റൊരു ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞിരുന്നു. സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യാനുള്ള ഹർജികൾ സിംഗിൾബെഞ്ച് തള്ളിയതിനെതിരേ ഒരുകൂട്ടം സ്കൂൾ മാനേജർമാർ നൽകിയ അപ്പീലിലായിരുന്നു ആ വിധി. രണ്ടു ഡിവിഷൻ ബെഞ്ചുകൾ ഒരേ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച സാഹചര്യത്തിലാണു ഹർജികൾ ഉയർന്ന ബെഞ്ചിനു വിടാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.
ഹർജികൾ ഉചിതമായ ലാർജർ ബെഞ്ചിനു വിടുന്നതിനായി ഹർജികൾ ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്കു സമർപ്പിക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
സ്കൂളുകളുടെ അപ്ഗ്രഡേഷൻ: ഹർജികൾ ഉയർന്ന ബെഞ്ചിന്
12:59 AM Mar 22, 2019 | Deepika.com