മാവേലിക്കര: മാവേലിക്കര സബ് ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുമരകം സ്വദേശി എം.ജെ.ജേക്കബ് (68) ആണ് മരിച്ചത്. തിരുവല്ല പോലീസ് ബുധനാഴ്ച രാത്രി മാവേലിക്കര സബ്ജയിലിലെത്തിച്ച റിമാൻഡ് പ്രതിയെയാണു വ്യാഴാഴ്ച രാവിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാന്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്കാണു ബുധനാഴ്ച തിരുവല്ല പോലീസ് ജേക്കബിനെ കോട്ടയത്തുനിന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത ഇയാളെ രാത്രി ഒന്പതോടെയാണ് മാവേലിക്കര സബ്ജയിലിൽ എത്തിച്ചത്.
ജയിലിലെ 11-ാം നന്പർ സെല്ലിൽ ജേക്കബ് അടക്കം 15 തടവുകാരാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ ആറോടെ തടവുകാരെ പുറത്തിറക്കാനായി വാർഡൻമാരെത്തി സെല്ല് തുറന്നപ്പോൾ ജേക്കബ് ചലനമറ്റു കിടക്കുകയായിരുന്നു. ഉടൻ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നടന്നിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സഹതടവുകാരിൽനിന്നു ജയിലധികൃതർ മൊഴിയെടുത്തു.
തിരുവല്ല ഇരവിപേരൂരിൽ ഡയബറ്റിക്സ് ആൻഡ് റെജുവനേഷൻ സെന്റർ എന്ന സ്വകാര്യ ആശുപത്രി വാടകയ്ക്ക് നടത്തി വരികയായിരുന്നു ജേക്കബ്. രോഗികൾക്കു ചികിത്സയ്ക്ക് വായ്പ നൽകുന്ന മുംബൈയിലെ രാംതീർഥ് ലീസിംഗ് ആൻഡ് ഫൈനാൻസിംഗ് കന്പനിയിൽനിന്നു നാൽപ്പതോളം രോഗികളുടെ പേരിൽ വായ്പാ തട്ടിപ്പ് നടത്തിയതായാണ് കേസ്. രോഗികളുടെ വ്യാജമേൽവിലാസത്തിലും പണം എടുത്തിട്ടുള്ളതായി പരാതിയിൽ പറയുന്നു. രോഗികളുടെ ചികിത്സയ്ക്ക് അനുവദിക്കുന്ന വായ്പ ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് കന്പനി അയച്ചു നൽകുന്നത്. വായ്പ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് പരാതിയാകുന്നത്. ആകെ 69.45 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി കാട്ടി മുംബൈയിലെ കന്പനി അധികൃതരാണു പോലീസിൽ പരാതി നൽകിയത്. കൂട്ടുപ്രതിയായ അജിത് തോംസണ് ഒളിവിലാണ്. മാവേലിക്കര ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മാവേലിക്കര ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വിവിജ രവീന്ദ്രൻ, ചെങ്ങന്നൂർ ആർഡിഒ അലക്സ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി.
തടവുകാരന്റെ മരണത്തിൽ ദുരൂഹതയെന്ന് കെപിസിസി ട്രഷറർ
മാവേലിക്കര: ജയിലിൽ റിമാൻഡ് തടവുകാരൻ എം.ജെ. ജേക്കബ് മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കെപിസിസി ട്രഷറർ ജോണ്സണ് ഏബ്രഹാം ആവശ്യപ്പെട്ടു. കൊളോണിയൽ ഭരണകാലത്തെ പോലെ ക്രൂരമായ മൂന്നാംമുറയാണു പിണറായി ഭരണത്തിൽ ലോക്കപ്പിലും ജയിലിലും നടക്കുന്നതെന്നും ജോണ്സൻ ഏബ്രഹാം ആരോപിച്ചു.
മാവേലിക്കര സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ചു
12:59 AM Mar 22, 2019 | Deepika.com