കൊച്ചി: ശന്പളം കൃത്യമായി നൽകാതെയും പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങൾ നിഷേധിച്ചും റെയിൽവേ ശുചീകരണ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.
ഡിവിഷണൽ റെയിൽവേ മാനേജരും ചീഫ് മെഡിക്കൽ സൂപ്രണ്ടും പരാതിയെക്കുറിച്ച് അന്വേഷിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. മേയിൽ എറണാകുളത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിലവിലുള്ള റെയിൽവേ ശുചീകരണ കരാറുകളിലെ വ്യാപക അഴിമതി കാരണമാണ് സ്ത്രീകളായ ശുചീകരണ തൊഴിലാളികൾക്കെതിരേ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത്. കരാറുകാർ നാമമാത്രമായ ശന്പളം നൽകി ബാക്കി കൈക്കലാക്കുകയാണ്. പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി വിഹിതം അടച്ചതായി രേഖയില്ല.
റെയിൽവേ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഒളിച്ചുകളി നടത്തുന്നതായി പരാതിയുണ്ട്. ശന്പളം ചോദിച്ചാൽ പിരിച്ചുവിടുമെന്നതിനാൽ ആരും ഉദ്യോഗസ്ഥർക്കെതിരേ ശബ്ദമുയർത്താറില്ല. ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ നഗരസഭാ കൗണ്‍സിലറും മനുഷ്യാവകാശ പ്രവർത്തകനുമായ തന്പി സുബ്രഹ്മണ്യനാണ് കമ്മീഷനെ പരാതിയുമായി സമീപിച്ചത്.
ശുചീകരണ തൊഴിലാളി ചൂഷണം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
12:59 AM Mar 22, 2019 | Deepika.com