കൊച്ചി: പട്ടാന്പി നഗരസഭയിലെ 17 അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഉദാത്തമായ ലക്ഷ്യത്തോടെയാണ് ഇത്തരം നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നതെന്നും ഇതു ലംഘിക്കുന്നതിനെ നിസാരമായി കാണാനാവില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹർജിയിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും.
കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷൻ 143 പ്രകാരം ആസ്തി ബാധ്യതാ വിവരങ്ങൾ യഥാസമയം നൽകിയില്ലെന്നു വിലയിരുത്തി പട്ടാന്പി നഗരസഭയിലെ 24 അംഗങ്ങളെയാണു കമ്മീഷൻ അയോഗ്യരാക്കിയത്. ഇതിനെതിരേ 17 അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. 2015 നവംബർ 12നു ചുമതലയേറ്റ അംഗങ്ങൾ 30 മാസത്തിനകം ആസ്തി, ബാധ്യതാ വിവരങ്ങൾ നൽകേണ്ടിയിരുന്നു. ഇതു സംബന്ധിച്ച പിഴവിനെത്തുടർന്നായിരുന്നു കമ്മീഷൻ നടപടി.
നഗരസഭാ അംഗങ്ങളായ വിനീത ഗിരീഷ്, എ.ആർ. കൃഷ്ണവേണി, ഗിരിജ, ഉമ്മർ പാലത്തുങ്കൽ, കെ.വി. ജബ്ബാർ, കുഞ്ഞു മുഹമ്മദ് റഷീദ്, മുഷ്താഖ് അബ്ദുൾ നസീർ, അബ്ദുൾ ഹക്കീം റാസി, ബൾക്കീസ്, മുനീർ, ജയലേഖ, സുനിത, ആമിന, എ.കെ. അക്ബർ, ഷീജ, സംഗീത, കെ.സി. മണികണ്ഠൻ എന്നിവർ നൽകിയ ഹർജിയിലാണു ഹൈക്കോടതി തീരുമാനം. യുഡിഎഫിലും എൽഡിഎഫിലുംപെട്ടവർ അയോഗ്യരാക്കപ്പെട്ടവരിൽപ്പെടുന്നു.
പട്ടാന്പി നഗരസഭ: 17 അംഗങ്ങളെ അയോഗ്യരാക്കിയതിനു സ്റ്റേയില്ല
12:49 AM Mar 22, 2019 | Deepika.com