തിരുവല്ല: പ്രണയനൈരാശ്യത്തിന്റെ പേരിൽ യുവാവ് പെട്രോളൊഴിച്ചു തീ കൊളുത്തിയതിനെത്തുടർന്ന് ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചു. ഒരാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന 19 വയസുകാരി ഇന്നലെ വൈകുന്നേരം ആറിനാണു മരിച്ചത്.
കഴിഞ്ഞ 12നു രാവിലെ 9.15- നു തിരുവല്ല നഗരമധ്യത്തിൽ പട്ടാപ്പകലായിരുന്നു സംഭവം.
പെൺകുട്ടിക്കൊപ്പം ഹയർ സെക്കൻഡറി ക്ലാസിൽ പഠിച്ചിരുന്ന കുന്പനാട് കോയിപ്രം കരാലിൽ അജിൻ റെജി മാത്യുവാണ് (18) ക്രൂരകൃത്യം നടത്തിയത്. ഇയാൾ റിമാൻഡിലാണ്.
തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി പഠിക്കുന്ന പെൺകുട്ടി ക്ലാസിനു വരുന്പോൾ റോഡിൽ തടഞ്ഞുനിർത്തി സംസാരിച്ച ശേഷം അജിൻ ആക്രമിക്കുകയായിരുന്നു. ആദ്യം വയറിനു കത്തികൊണ്ടു കുത്തിയശേഷം കൈയിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.സംഭവം കണ്ട് ഓടിയെത്തിയ ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരികളും ചേർന്നു തീയണച്ച് പെൺകുട്ടിയെ പുഷ്പഗിരി ആശുപത്രിയിലെത്തിച്ചു. ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അന്നു മുതൽ വെന്റിലേറ്ററിലായിരുന്നു.
50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്ന കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആശുപത്രി അധികൃതർ തീവ്രശ്രമം നടത്തിയെങ്കിലും ഇന്നലെ രാവിലെ മുതൽ നില വഷളാകുകയായിരുന്നു. വൈകുന്നേരം ആറോടെ മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു നീക്കി.
സംഭവത്തിനുശേഷം അവിടെതന്നെ നിന്ന അജിനെ പരിസരവാസികൾ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു. റിമാൻഡിൽ കഴിയുന്ന അജിനെ ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു.
വെച്ചൂച്ചിറ വിശ്വബ്രാഹ്മണ കോളജിലെ ബിഎസ്സി ഒന്നാം വർഷ വിദ്യാർഥിയാണ് അജിൻ. അയിരൂർ രാമേശ്വരം എസ്എൻഡിപി സ്കൂളിൽ ഹയർ സെക്കൻഡറിക്കു പഠിക്കുമ്പോൾ സഹപാഠിയായിരുന്ന പെൺകുട്ടിയുമായി പരിചയത്തിലായിരുന്നുവെന്ന് അജിൻ പോലീസിനോടു പറഞ്ഞു.
വേദനകളുടെ ലോകത്തുനിന്ന് അവൾ യാത്രയായി
01:46 AM Mar 21, 2019 | Deepika.com