സർവലോക കർഷകരേ സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടാനൊന്നുമില്ല, കിട്ടാനുള്ളത് പുതിയ ആകാശവും പുതിയ ഭൂമിയുമായിരിക്കും '' - കര്‍ഷകര്‍ നേരിടുന്ന കാതലായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംയുക്തകർഷക സംഘടനകളുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ കര്‍ഷക അവകാശസംരക്ഷണ റാലിയും കര്‍ഷക മഹാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
""ഈ ലോകത്ത് കർഷകരില്ലെങ്കിൽ നാമെങ്ങനെ കാപ്പിയും ചായയും കുടിക്കും, നാമെങ്ങനെ ഭക്ഷണംകഴിക്കും. കർഷകർ ഒരുമിച്ചുനിൽക്കാത്തതുകൊണ്ടു മാത്രമാണ് അവരുടെ പ്രശ്നങ്ങൾ നിയമസഭയിലും പാർലമെന്റിലും എത്താതിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ അടുത്തയിടെ നടന്ന മഹത്തായ കർഷകസമരം വൻവിജയമായത് ഏവരും കണ്ടതല്ലേ. ആ പാത പിന്തുടർന്ന് നിങ്ങളും പോരാടണം. എങ്കിൽ മാത്രമേ ഇനി ജീവിക്കാനാവൂ. ഓരോരുത്തരെയും തീറ്റിപ്പോറ്റുന്ന കർഷകരുടെ പ്രശ്നങ്ങൾ സർക്കാരും ഉദ്യോഗസ്ഥരും അറിഞ്ഞിരിക്കണം.
ഗ്രാമങ്ങളിലെ മുഴുവൻ കർഷകരും കടത്തിലും ജപ്തിഭീഷണിയിലുമാണ്. കൃഷി ചെയ്യാനാണവർ ബാങ്ക് വായ്പയെടുത്തത്. കൃഷി ചതിച്ചു, ഉരുൾപൊട്ടലും പ്രളയവുമുണ്ടായി, അതുമൂലം വൻതോതിൽ നാശമുണ്ടായി.ഈ അവസ്ഥയിൽ അവർക്ക് എങ്ങനെ വായ്പ തിരിച്ചടയ്ക്കാനാകും. അതിനാൽ ഉദ്യോഗസ്ഥരും ബാങ്ക് അധികാരികളും കുറച്ചെങ്കിലും മാനുഷ്യത്വമുള്ളവരായി മാറണം. കാർഷിക കടങ്ങൾക്ക് സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചത് മാർച്ച് അഞ്ചിനാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനാൽ അത് നടപ്പാക്കാനാവുന്നില്ല. ഉദ്യോഗസ്ഥരുടെ അലംഭാവമല്ലേ ഇതിനു കാരണം. വിളനശിപ്പിച്ച് നാട്ടിൽ വിളയാടുന്ന കാട്ടുപന്നിയെ വെടിവയ്ക്കാൻ ഇവിടെ നിയമം നൂലിഴകീറിപരിശോധിക്കണം. വന്യമൃഗങ്ങൾ പെറ്റുപെരുകുന്നത് തടയാനായി ഒരുപ്രത്യേക കാലത്ത് അവയെ വെടിവയ്ക്കാൻ ജർമനിയിൽ നിയമമുണ്ട്. ഇവിടെയും അതുപോലെ നിയമം മാറണം, മാറ്റിയെഴുതപ്പെടണം. പ്രളയത്തിൽ സർവവും നഷ്ടപ്പെട്ട മുഴുവനാളുകൾക്കും അടിയന്തരമായി സഹായം എത്തിക്കാൻ സർക്കാർ തയാറാവണം. കർഷകരെ നശിപ്പിച്ചാൽ, അവരെ തോൽപ്പിച്ചാൽ ആർക്കുംപിന്നെ ഇവിടെ നിലനിൽപ്പില്ലെന്ന് ഏവരും ഓർമിക്കണം. നമുക്കു ഭക്ഷണം നൽകാൻ അഹോരാത്രം കഠിനാധ്വാനം ചെയ്യുന്ന കർഷകരെ ബഹുമാനിക്കണം- ബിഷപ് ഓർമിപ്പിച്ചു.
താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തി. സമരസമിതി നേതാവ് ഡോ. ചാക്കോ കാളംപറമ്പിൽ അധ്യക്ഷനായി. ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി മോൺ. ഡോ. ആന്റണി കൊഴുവനാൽ, അഹമ്മദ്കുട്ടി മുൻഷി, ടി.പി. കേളപ്പൻ മാസ്റ്റർ, ജോയി കണ്ണൻചിറ, ഷിനോയ് അടയ്ക്കാപ്പാറ, ദീപ റെജി, ജോസഫ് കാരിയാങ്കൽ, ജോർജ് വട്ടുകളം, ജോർജ് കുംബ്ലാനിയിൽ, സൗബിൻ ഇലഞ്ഞിക്കൽ, അനീഷ് വടക്കേൽ, ബിനു പിച്ചാപ്പിള്ളി എന്നിവർ പ്രസംഗിച്ചു. വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം തേടി തയാറാക്കിയ നിവേദനം ജില്ലാ കളക്ടർക്ക് സമർപ്പിച്ചു. ഒ.ഡി. തോമസ് അവകാശ പ്രഖ്യാപനം നടത്തി. ബേബി പെരുമാലിൽ കർഷക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സർക്കാരുകൾക്കും ഉദ്യോഗസ്ഥർക്കും കനത്ത താക്കീതുമായി നാസിക് ഡോൾ ബാന്റിന്റെ അകമ്പടിയോടെ എരഞ്ഞിപ്പാലത്ത് നിന്നാരംഭിച്ച റാലിയിൽ സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന ആയിരക്കണക്കിന് കർഷകരും വൈദികരും സന്യസ്തരും പങ്കെടുത്തു. മണ്ഡരിപിടിച്ച നാളികേരവും അടയ്ക്കയും റബർഷീറ്റും കൊക്കോയും കഴുത്തിലണിഞ്ഞ് കൈക്കോട്ടുമേന്തി ഒരുസംഘം യുവകർഷകർ റാലിക്ക് മുന്നിലായി അണിനിരന്നു.
കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ പ്രക്ഷോഭ പരിപാടികളും അരങ്ങേറി. മോൺ. ജോൺ ഒറവുങ്കര, മോൺ. തോമസ് പനക്കൽ, ഫാ. ജോസ് വടക്കേടം, ഫാ. ജോസ് ഓലിയക്കാട്ട്, ദീപിക റസിഡന്റ് മാനേജർ ഫാ. സായ് പാറൻകുളങ്ങര, ഫാ. സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, ഫാ. ഡൊമിനിക് തൂങ്കുഴി തുടങ്ങിയവർ നേതൃത്വം നൽകി.
കർഷക സമരം അവസാനിക്കുന്നില്ല: മാർ ഇഞ്ചനാനിയിൽ
കോഴിക്കോട്: നിലനിൽപ്പിനായി കർഷകർ നടത്തുന്ന സമരം അവസാനിക്കുന്നില്ല, ആരംഭിച്ചിട്ടേയുള്ളൂവെന്ന് താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ കര്‍ഷക അവകാശസംരക്ഷണ റാലിയോടനുബന്ധിച്ചു നടന്ന കര്‍ഷക മഹാസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കിസാൻ സമ്മാൻ പദ്ധതിയായ രണ്ടായിരം രൂപ ഞങ്ങൾ കർഷകർക്കുവേണ്ട; പകരം കുത്തക കമ്പനികൾക്ക് ഗുണകരമായ റബറിന്റെ ഇറക്കുമതി ഇവിടെ അവസാനിപ്പിക്കുക. അല്ലാതെ ചെറിയ കിസാൻ സമ്മാൻ പദ്ധതികൊണ്ടൊന്നും പിന്മാറാൻ കർഷകർ തയാറല്ല, ഈ സമരം ആരംഭിച്ചിട്ടേയുള്ളു- ബിഷപ് പറഞ്ഞു.
ഒന്നാണ് കേരളം,ഒന്നാമതാണ് കേരളം എന്ന സർക്കാർ പരസ്യവാചകം കേൾക്കാൻ രസമുണ്ട്, ഒന്നു കണ്ണുതുറന്നു നോക്കൂ, എന്താണിവിടെ ഒന്നാമത്- കാട്ടുപന്നിയെ വളർത്തുന്നതിലോ? . ഞങ്ങളുടെ വീടുകളിലും കൃഷിയിടങ്ങളിലുമെല്ലാം കാട്ടുപന്നികൾ നിറഞ്ഞിരിക്കുന്നു. കാട്ടാന ഭീഷണിമൂലം കർഷകർ കുടിയിറങ്ങുന്നു. ആദ്യം കർഷകരെ സംരക്ഷിക്കൂ, എങ്കിൽ നമ്മൾ ഒന്നാകും. കടക്കെണിയിലായ കെഎസ്ആർടിസിയെ സഹായിക്കാൻ കോടികൾ നൽകാമെങ്കിൽ എന്തുകൊണ്ട് നിരാലംബരായ കർഷകരുടെ കടങ്ങൾ തള്ളുന്നില്ല. കേരളം ഒന്നാണ് എന്നതിനുപകരം കർഷകർ ഒന്നാണ് എന്നു ഞങ്ങൾ പറയുന്നു. താൻ രാജ്യത്തിന്റെ ചൗക്കീദാരാണെന്ന് ( കാവൽക്കാരൻ) പ്രധാനമന്ത്രി ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. ഞങ്ങൾ കർഷകർ ആരുടെ ചൗക്കീദാരാവണം, കാട്ടാനയുടേയോ കാട്ടുപന്നിയുടേയോ അതോ പെരുമ്പാമ്പിന്റേയോ?. ഞങ്ങൾക്ക് ജീവിക്കാനെങ്കിലും അനുവാദം തരൂ. അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടുവേണോ, ഉടനെ തെരഞ്ഞെടുപ്പ് വാഗ്ദാനം പ്രഖ്യാപിക്കുക. ഞങ്ങളുടെ കൃഷിയിടത്തിൽ ഇനി വന്യമൃഗങ്ങൾ കടക്കില്ലെന്ന് വാഗ്ദാനം തരിക. അതിനുകഴിയില്ലെങ്കിൽ വോട്ടുചോദിച്ച് ആരും വീടുകളിലേക്ക് വരേണ്ട. വന്യമൃഗങ്ങളിൽനിന്ന് ഞങ്ങളെ രക്ഷിക്കൂ, ഇതൊരു അഭ്യർഥനയാണ്. വിജയം കണ്ടേ ഈ സമരം അവസാനിപ്പിക്കൂ- ബിഷപ് വ്യക്തമാക്കി.