തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നിന്റെയും മറ്റു ലഹരി ഉത്പന്നങ്ങളുടേയും വ്യാപനം തടയുന്നതിന് കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ സോണൽ എഡിജിപി മാർക്കും റേഞ്ച് ഐജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി.
കേരള ആന്റി നർക്കോട്ടിക്സ് സ്പെഷൽ ആക്ഷൻ ഫോഴ്സിന്റെ കഴിഞ്ഞ രണ്ടു മാസത്തെ പ്രവർത്തനം വിലയിരുത്തിയശേഷമാണു നിർദേശം പുറപ്പെടുവിപ്പിച്ചത്.
മയക്കുമരുന്ന് ഉത്പന്നങ്ങൾ കണ്ടെത്തുന്നതിനു സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും എല്ലാ ടൂറിസ്റ്റ് ബസുകളിലും ദിവസേന പരിശോധന നടത്താൻ യോഗം തീരുമാനിച്ചു. വിദ്യാലയങ്ങളുടെ പരിസരത്തു മയക്കുമരുന്ന് ഉത്പന്നങ്ങൾ വിൽക്കുന്നവർക്കെതിരേ ജുവനൈൽ ജസ്റ്റീസ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ജാമ്യമില്ലാത്ത വകുപ്പുപ്രകാരം ശക്തമായ നടപടി എടുക്കും. റെയിൽവേ പോലീസിൽ റെയിൽവേ എസ്പിയുടെ നേതൃത്വത്തിൽ ആന്റി നാർക്കോട്ടിക് ഡിവിഷൻ രൂപീകരിക്കും. ലഹരി ഉത്പന്നങ്ങൾ കണ്ടെത്തുന്നതിന് പോലീസും എക്സൈസും ചേർന്ന് സംസ്ഥാനത്ത് ഒട്ടാകെ റെയ്ഡുകൾ നടത്തും.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനും അതിന്റെ താഴെത്തട്ടിലുള്ളവരെ വരെ കണ്ടെത്തുന്നതിനും മയക്കുമരുന്നിന് അടിമപ്പെട്ടവരെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനും കർമപദ്ധതി രൂപീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. ജില്ലകളിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർ എല്ലാ ആഴ്ചയും ജില്ലാ പോലീസ് മേധാവിമാരെ സന്ദർശിച്ച് മയക്കുമരുന്നു കടത്തുന്നവരുടെ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവയ്ക്കും.
നാർകോട്ടിക്സ് സെൽ ഡിവൈഎസ്പിമാർ എല്ലാ ആഴ്ചയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരുമായി യോഗം ചേരും. എക്സൈസ് വകുപ്പ് സംസ്ഥാനത്ത് സന്ദർശനം നടത്തുന്നതിനായി കണ്ടെത്തിയ മൂവായിരം സ്കൂളുകളിൽ അവരോടൊപ്പം ഒരു സിവിൽ പോലീസ് ഓഫീസർ കൂടി ഇനി മുതൽ സന്ദർശനം നടത്തും. എക്സൈസ് വകുപ്പിന്റെ ലഹരിവിമുക്ത പ്രവർത്തനങ്ങളിൽ പോലീസിന്റെ സജീവപങ്കാളിത്തം ഉറപ്പാക്കും.
എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്, എഡിജിപി എസ്. ആനന്ദകൃഷ്ണൻ, ഐജിയും കേരള ആന്റി നർകോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സ് സംസ്ഥാന നോഡൽ ഓഫീസറുമായ പി.വിജയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മയക്കുമരുന്ന്: ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും ദിവസേന റെയ്ഡ് നടത്തും
01:27 AM Mar 21, 2019 | Deepika.com