കാക്കനാട്: വ്യാജരേഖക്കേസിൽ ബിഷപ് മാർ ജേക്കബ് മനത്തോടത്തിനും ഫാ. പോൾ തേലക്കാട്ടിനുമെതിരായി സീറോമലബാർ സഭാ സിനഡിനു വേണ്ടി പോലീസിൽ പരാതി നൽകിയെന്ന വാർത്തകൾ തെറ്റാണെന്നു സീറോമലബാർ മീഡിയാ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി.
കേസ് സംബന്ധിച്ച് നിലവിലുള്ള എഫ്ഐആർ തൃക്കാക്കര പോലീസ് സ്റ്റേഷനിലെ എഫ് ഐആർ നന്പർ 0342 ആണ്. സിനഡിന്റെ തീരുമാനമനുസരിച്ച് നല്കിയ പരാതിയുടെ പകർപ്പും ഈ വിഷയം സംബന്ധിച്ച് മാധ്യമ കമ്മീഷൻ നല്കിയ വിശദീകരണത്തിന്റെ പകർപ്പും സഹിതമാണ് മീഡിയ കമ്മീഷൻ പത്രക്കുറിപ്പ് ഇറക്കിയത്. മാർ മനത്തോടത്തോ ഫാ. തേലക്കാട്ടോ വ്യാജരേഖ ഉണ്ടാക്കിയെന്ന് സിനഡിനുവേണ്ടി ഒരു പരാതിയും കൊടുത്തിട്ടില്ല.
വിവാദ രേഖകൾ ഫാ. തേലക്കാട്ട് മാർ മനത്തോടത്തിനെ ഏല്പിച്ചെന്നും മാർ മനത്തോടത്ത് അത് മേജർ ആർച്ച്ബിഷപ്പിനെ ഏല്പിച്ചെന്നും മാത്രമാണ് പറഞ്ഞിട്ടുള്ളത്. വ്യാജരേഖ സൃഷ്ടിച്ചവരെ കണ്ടെത്തി അവർക്കെതിരെ നിയമാനുസൃതം നടപടിയെടുക്കണമെന്ന് മാത്രമാണ് സിനഡ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.
മാർ ജേക്കബ് മനത്തോടത്തിനും ഫാ. തേലക്കാട്ടിനുമെതിരേ പരാതി നൽകിയെന്ന വാർത്ത തെറ്റ്: സീറോ മലബാർ സഭാ മീഡിയാ കമ്മീഷൻ
01:26 AM Mar 21, 2019 | Deepika.com