പത്തനംതിട്ട: ഒടുവിൽ സുരേന്ദ്രനു തന്നെ പത്തനംതിട്ട ലഭിച്ചു. ബിജെപി സ്ഥാനാർഥിയായി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ മത്സരിക്കും. ഒൗദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.
ഇന്നു പത്തനംതിട്ടയിലെത്തുന്ന സുരേന്ദ്രൻ ശബരിമലയിലേക്കു പോകും. പന്പയിൽ ആറാട്ട് ദർശനം നടത്തി പത്തനംതിട്ടയിലെത്തി തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിക്കാനാണു തീരുമാനം. ഏറെ ദിവസത്തെ ചർച്ചകൾക്കുശേഷമാണ് പത്തനംതിട്ട സ്ഥാനാർഥിയെ സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്.
പത്തനംതിട്ട മണ്ഡലത്തിനു വേണ്ടി പാർട്ടി നേതാക്കളുടെയിടയിൽ പിടിവലി ഏറിയതോടെ സുരേന്ദ്രന്റെ സ്ഥാനാർഥിത്വം അംഗീകരിക്കണമെന്ന ആർഎസ്എസ് നിർദേശം ദേശീയ അധ്യക്ഷൻ അമിത്ഷാ അംഗീകരിക്കുകയായിരുന്നു. പത്തനംതിട്ടയിലെ സ്ഥാനാർഥിയുടെ പേരിൽ കേരളത്തിലെ സ്ഥാനാർഥി പട്ടിക വൈകുന്നതിലെ അതൃപ്തിയും ആർഎസ്എസ് പ്രകടമാക്കിയിരുന്നു.
പത്തനംതിട്ടയിൽ സ്ഥാനാർഥിത്വം ലഭിക്കാതായതോടെ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള മത്സരിക്കില്ലെന്നും ഉറപ്പായി. മറ്റു മണ്ഡലങ്ങളിൽ മത്സരിക്കാൻ താത്പര്യമില്ലെന്നാണ് ശ്രീധരൻപിള്ളയുടെ നിലപാട്. എം.ടി. രമേശും ഇതേ നിലപാടിലാണ്. പത്തനംതിട്ട ആവശ്യപ്പെട്ടിരുന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എറണാകുളം സീറ്റ് ഏറ്റെടുക്കുകയാണ്.
ശബരിമല വിഷയത്തിന്റെ കൂടി പശ്ചാത്തലത്തിൽ സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കണമെന്ന ആവശ്യത്തിന് പിന്തുണയേറിയതാണ് ശ്രീധരൻപിള്ളയ്ക്കു വിലങ്ങുതടിയായത്. എന്നാൽ, അവസാന നിമിഷം വരെയും പത്തനംതിട്ടയിലെ സ്ഥാനാർഥിത്വം വേണമെന്ന ആവശ്യത്തിൽ അദ്ദേഹം ഉറച്ചുനിന്നു. സംസ്ഥാന അധ്യക്ഷന്റെ ആവശ്യം അവഗണിക്കാൻ കേന്ദ്ര നേതൃത്വത്തിനു കഴിയാത്ത സാഹചര്യത്തിലാണു സ്ഥാനാർഥി പട്ടിക വൈകിയത്.
പത്തനംതിട്ടയിൽ സുരേന്ദ്രൻ തന്നെ
01:26 AM Mar 21, 2019 | Deepika.com