കൊല്ലം: ഓച്ചിറയിൽ നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് സംഘം ബംഗളൂരുവിലേക്കു പോയി. ഓച്ചിറ സ്വദേശി മുഹമ്മദ് റോഷൻ എന്ന യുവാവാണു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഇവർ ബംഗളൂരുവിൽ ഉണ്ടെന്നും പോലീസിന് വിവരം ലഭിച്ചതിനെതുടർന്നാണ് സംഘം അങ്ങോട്ടു തിരിച്ചത്.ഓച്ചിറയ്ക്കു സമീപം വാടകയ്ക്കു താമസിച്ചുവരുന്ന രാജസ്ഥാൻ സ്വദേശിയുടെ മകളെയാണ് അക്രമിസംഘം തട്ടിക്കൊണ്ടുപോയത്.
സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ സ്വദേശികളായ അനന്തു, വിപിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവർസംഘമാണു കഴിഞ്ഞദിവസം രാത്രി വീട്ടിൽക്കയറി രക്ഷിതാക്കളെ മർദിച്ചശേഷം പെൺകുട്ടിയെ കാറിൽ കടത്തിക്കൊണ്ടുപോയത്.പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കായംകുളം ഭാഗത്തുനിന്നു പോലീസ് കണ്ടെടുത്തു. തുടർന്നുള്ള അന്വേഷണത്തിലാണ് അനന്തുവും വിപിനും പിടിയിലായത്.
ഒന്നരമാസംമുന്പു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നെങ്കിലും നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് പരാജയപ്പെടുകയായിരുന്നു.
വർഷങ്ങളായി വഴിയോരത്ത് കരകൗശല സാധനങ്ങൾ നിർമിച്ച് വിൽപ്പന നടത്തിവരികയായിരുന്നു രാജസ്ഥാൻ സ്വദേശിയുടെ കുടുംബം. മറ്റൊരു പെൺകുട്ടിയും ഇവർക്കുണ്ട്. പെൺകുട്ടികളാണെന്നു തിരിച്ചറിയാതിരിക്കാനായി ആൺവേഷം ധരിപ്പിച്ചാണ് ഇവരെ വളർത്തിയിരുന്നത്. വേണ്ടത്ര സുരക്ഷിതമല്ലാത്ത വീട്ടിലാണ് കുടുംബം താമസിച്ചുവന്നത്. ഇവിടെ ഗുണ്ടകളുടെ ശല്യം നിരന്തരം അനുഭവിക്കേണ്ടിവന്നിരുന്നു.
മാസങ്ങൾക്കു മുമ്പു ദേശീയപാതയിൽ അച്ഛനെയും മകനെ യും തടഞ്ഞുനിർത്തി മർദിച്ചശേഷം പണം കവർന്ന കേസിലെ പ്രതിയാണ് തട്ടിക്കൊണ്ടുപോകൽ കേസിലെയും മുഖ്യകണ്ണിയെന്നാണ് പോലീസിനു ലഭിച്ചവിവരം.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പോലീസ് ബംഗളൂരുവിലേക്ക്
12:57 AM Mar 21, 2019 | Deepika.com