കോഴിക്കോട്: ക്രിമിനൽ ലോകത്തേക്ക് എത്തിക്കുന്ന കൗമാരക്കാരിലെ ലഹരി ഉപയോഗം തടയുന്നതിന് വീടുകളിൽനിന്നു ജാഗ്രത തുടങ്ങണമെന്ന് പോലീസ് മുന്നറിയിപ്പ്. മയക്കുമരുന്നിന് അടിമകളായി നിരവധി സ്കൂൾ-കോളജ് വിദ്യാർഥികൾ ക്രിമിനലുകളായി മാറിയ സമീപകാല സംഭവങ്ങൾ കണക്കിലെടുത്താണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോലീസ് രക്ഷിതാക്കളെ ബോധവത്കരിക്കാൻ രംഗത്തിറങ്ങിയത്. പോസ്റ്റ് വായിച്ച നിരവധിപേർ കുട്ടികൾ ലഹരി ഉപയോഗിക്കുന്നതിന്റെ വിശദാംശങ്ങളടക്കം മറുപടിപോസ്റ്റ് കുറിച്ചിട്ടുണ്ട്.
മുന്നറിയിപ്പ് ഇങ്ങനെ- ”ലഹരിയുടെ ചതിക്കുഴിയിൽ വീഴുന്നകൗമാരപ്രായക്കാർ കുറ്റകൃത്യങ്ങളിലേക്ക് നീങ്ങുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത് വീടുകളിൽ ഉണ്ടാകേണ്ട ജാഗ്രതയുടെയും തിരുത്തൽ പ്രക്രിയയുടെയും ആവശ്യകതയാണ്. കുട്ടികളുടെ കാര്യങ്ങൾ സൂക്ഷ്മതയോടെ നോക്കുകയും അവരെ പരിഗണിക്കുകയും മനസിലാക്കുകയും അവർക്ക് വേണ്ടത് തിരിച്ചറിയുകയും ചെയ്യുന്ന അന്തരീക്ഷം വീടുകളിലുണ്ടാകണം. സ്കൂളുകളിൽ അധ്യാപകർക്കും ഇതിൽ വലിയ പങ്കുണ്ട് . കുട്ടികൾ ലഹരി ഉപയോഗിക്കാൻ ആരംഭിക്കുമ്പോൾതന്നെ മാതാപിതാക്കൾക്ക് മനസിലാക്കാൻ കഴിയും. പക്ഷേ ഇത്തരത്തിൽ സംശയം തോന്നിയാൽപോലും അത് അംഗീകരിക്കാൻ മാതാപിതാക്കളും സ്കൂൾ അധികൃതരും തയാറാകുന്നില്ല.
മാതാപിതാക്കൾ മക്കളെ കൃത്യമായി നിരീക്ഷിക്കണം. അവർ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, സുഹൃത്തുക്കൾ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കണം. കുട്ടികളുടെ ശ്രദ്ധയിൽപെടാതെ വേണം അവരെ നിരീക്ഷിക്കേണ്ടത്. കുട്ടികളുടെ സാധാരണ സ്വഭാവത്തിലെയും പെരുമാറ്റത്തിലെയും ചെറിയ വ്യത്യാസം പോലും നിസാരമായി കാണരുത്. വസ്ത്രധാരണം, ഹെയർസ്റ്റൈൽ, കേൾക്കുന്ന പാട്ടുകൾ, കാണുന്ന സിനിമ, കൂട്ടുകെട്ടുകൾ തുടങ്ങി എല്ലാത്തിലും ശ്രദ്ധയുണ്ടാകണം.
സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരുടെ കണ്ണുകൾ ചുവന്നിരിക്കും. ടോയ്ലറ്റിൽ അധികം സമയം ചെലവഴിക്കുന്നതും ചിലപ്പോൾ ലഹരി ഉപയോഗത്തിന്റെ സൂചനയാകാം. കുട്ടികളുടെ മുറി വൃത്തിയാക്കുമ്പോൾ ലഹരിമരുന്നിന്റെ അംശങ്ങൾ ഏതെങ്കിലുമുണ്ടോ എന്ന് നോക്കുക. ഏതു ലഹരി ഉപയോഗിക്കുമ്പോഴും ചില അടയാളങ്ങളിലൂടെ അത് കണ്ടെത്താൻ സാധിക്കും. വസ്ത്രങ്ങളിൽ തീപ്പൊരി വീണുണ്ടായ ചെറിയ ദ്വാരങ്ങൾ പുകവലിയുടെയോ കഞ്ചാവിന്റെയോ ലക്ഷണമാകാം. ശരീരത്തിൽ സൂചി കുത്തിയ പാടുകളോ വസ്ത്രങ്ങളിൽ ചോരപ്പാടുകളോ കണ്ടാലും ശ്രദ്ധിക്കണം.
കുട്ടിയുടെ ഭക്ഷണരീതിയിലും ഉറക്കത്തിലും ശ്രദ്ധ വേണം. ചിലർക്ക് കഞ്ചാവ് ഉപയോഗിക്കുമ്പോൾ വിശപ്പ് കൂടും. ചിലർ ധാരാളമായി വെള്ളം കുടിക്കും. കൊക്കെയ്ൻ പോലെയുള്ള സ്റ്റിമുലന്റ് ഡ്രഗ് ഉപയോഗിക്കുമ്പോൾ ഉറക്കം കുറയുന്നു. രാത്രി വളരെ വൈകിയും ഉറങ്ങാതിരിക്കാൻ ഇവ കാരണമാകുമ്പോൾ ഹെറോയിൻ അടക്കമുള്ള ഡിപ്രസന്റ് ഡ്രഗുകൾ കൂടുതലായി ഉറങ്ങാൻ പ്രേരിപ്പിക്കും. പകൽ സാധാരണയിലധികം സമയം കിടന്നുറങ്ങുന്ന കുട്ടികളിലും വേണം അൽപം ശ്രദ്ധ.
കൂട്ടുകെട്ടിലും വ്യത്യാസങ്ങൾ അനുഭവപ്പെടാം. മുതിർന്ന ആളുകളുമായുള്ള സൗഹൃദം, അപരിചിതരുടെ സന്ദർശനം എന്നിവ പലപ്പോഴും ആപത്തുണ്ടാക്കാം. സംശയം തോന്നുന്ന തരത്തിൽ ആരെയെങ്കിലും കണ്ടാൽ പോലീസിനെ വിവരം അറിയിക്കുക. കുട്ടികൾ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അവരെ കുറ്റപ്പെടുത്തുന്നതിനു പകരം അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിനുള്ള നടപടികളാണുണ്ടാകേണ്ടത്’’’’’’’’ . മിക്കജില്ലകളിലും അടുത്തയിടെ വൻതോതിൽ കഞ്ചാവടക്കം മയക്കുമരുന്ന് പിടികൂടിയതോടെയാണ് പോലീസിന്റെ ബോധവത്ക്കരണം.
ബാബു ചെറിയാൻ
കൗമാരക്കാരുടെ ലഹരി ഉപയോഗം; ജാഗ്രത വീട്ടിൽ തുടങ്ങണമെന്ന് പോലീസ്
12:57 AM Mar 21, 2019 | Deepika.com